ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം, സ്വകാര്യത മാനിക്കണം: ഹൈക്കോടതി



കൊച്ചി സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹെെക്കോടതി. റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട്‌ സിനിമാ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് വി ജി അരുൺ തള്ളി. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടിനൽകി. മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കണമെന്നുപറഞ്ഞ ഹൈക്കോടതി, സിനിമാ മേഖലയിൽ  ജോലിചെയ്യുന്ന സ്ത്രീകളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാജ്യത്താദ്യമായി  കമീഷൻ രൂപീകരിച്ചത് കേരള സർക്കാരാണെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടനുസരിച്ച്‌ നടപടിയെടുക്കാൻ സർക്കാരിന്‌ പൊതുചർച്ചയിൽ രൂപപ്പെടുന്ന വിവരങ്ങളും വേണം. റിപ്പോർട്ട് പൊതുചർച്ചയാക്കാനും നടപടിയെടുപ്പിക്കാനും മാധ്യമ ഇടപെടലും ആവശ്യമാണ്‌.  ഇതിന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌.  റിപ്പോർട്ട്‌ പുറത്തുവിടുന്നത് ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഹർജി നിയമപരമായി നിലനിൽക്കില്ല. വ്യക്തികളുടെ സ്വകാര്യത പുറത്തുപോകാതിരിക്കാനുള്ള നിർദേശങ്ങൾ വിവരാവകാശ കമീഷൻ ഉത്തരവിലുണ്ട്‌. രണ്ട് നിയമങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഈ വിഷയത്തിലില്ല. ആരുടെയും സ്വകാര്യത ഹനിക്കപ്പെടാത്തതിനാൽ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്നും കോടതി പറഞ്ഞു.  ജൂലൈ 24ന് റിപ്പോർട്ട്  പുറത്തുവിടാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടെയാണ്‌ സ്വകാര്യതയുടെ  ലംഘനമുള്ളതിനാൽ  റിപ്പോർട്ട് കൈമാറണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌   സജിമോൻ കോടതിയെ സമീപിച്ചത്‌. അന്ന്‌ നൽകിയ സ്‌റ്റേയാണ്‌ നീക്കിയത്‌. റിപ്പോർട്ടിൽ പൊതുതാൽപ്പര്യമുള്ളതിനാൽ സ്വകാര്യത സംരക്ഷിച്ച് ബാക്കിഭാഗം പുറത്തുവിടണമെന്നായിരുന്നു വിവരാവകാശ കമീഷന്റെയും സാംസ്കാരിക വകുപ്പിന്റെയും നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷിചേർന്ന സംസ്ഥാന വനിതാ കമീഷനും വിമൻ ഇൻ സിനിമ കലക്ടീവും ആവശ്യപ്പെട്ടിരുന്നു. പകർപ്പ് നൽകുന്നത്‌ 
5 പേർക്ക്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്ക് ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കോപ്പി കെെമാറാനിരിക്കെയാണ്‌ കോടതി അത്‌ സ്‌റ്റേ ചെയ്തത്‌. സ്വകാര്യത  ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 295 പേജുള്ള റിപ്പോർട്ടിൽ 62 പേജ് ഒഴിവാക്കി റിപ്പോർട്ട്‌ നൽകാനായിരുന്നു സർക്കാർ തീരുമാനം.  ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ 2017ലാണ് റിട്ട. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയോഗിച്ചത്.  2017ൽ നടിയെ ആക്രമിച്ച സംഭവത്തിനുശേഷമാണ്  കമീഷൻ  വേണമെന്ന ആവശ്യമുയർന്നത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ രൂപീകരിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരാണ് മറ്റ്‌ അംഗങ്ങൾ. 2019 ഡിസംബറിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് പുറത്തുവിടേണ്ടത്‌ അനിവാര്യം: വനിതാ കമീഷൻ ഹേമ കമീഷൻ റിപ്പോർട്ട്‌ പുറത്തുവിടേണ്ടത്‌ അനിവാര്യമാണെന്ന്‌ വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി. റിപ്പോർട്ട്‌ പുറത്തുവിടാമെന്ന ഹൈക്കോടതി വിധിക്കുശേഷം കൊച്ചിയിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു സതീദേവി. എല്ലാ മേഖലയിലും സ്‌ത്രീകൾക്ക്‌ ആത്മാഭിമാനത്തോടെ തൊഴിലെടുക്കാൻ സാധിക്കണം. അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അറിയാനും പരിഹരിക്കാനും ഹേമ കമീഷൻ റിപ്പോർട്ട്‌ പുറത്തുവരേണ്ടതുണ്ട്‌. കമീഷന്റെ നിർദേശങ്ങൾ എന്തെല്ലാമെന്നും അറിയണം. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടാമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.   Read on deshabhimani.com

Related News