ഹയർ ഓപ്‌ഷൻ : കുടിശിക അടയ്‌ക്കാൻ വിശദമായ സർക്കുലറുമായി ഇപിഎഫ്‌ഒ



കൊച്ചി> പിഎഫ് ഹയർ ഓപ്‌ഷനായി അപേക്ഷ സമർപ്പിച്ചവർ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കേണ്ട തുക സംബന്ധിച്ച സർക്കുലർ ഇപിഎഫ്ഒ പുറപ്പെടുവിച്ചു. 2014 സെപ്റ്റംബർ ഒന്നു മുതൽ 15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16ശതമാനം തുക കൂടി തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് ഈടാക്കും. ഇതോടെ ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ ശമ്പളത്തിന്റെ 15,000 രൂപ വരെയുള്ള തുകയുടെ 8.33 ശതമാനവും അതിനു മുകളിലുള്ള ശമ്പളത്തിന്റെ 9.49 ശതമാനവും തൊഴിലുടമയുടെ പിഎഫ് വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്കു മാറ്റും. 2014 സെപ്റ്റംബറിനു മുൻപുള്ള സേവനകാലത്തെ അധിക ശമ്പളത്തിന് 1.16% ഈടാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ മുഴുവൻ ശമ്പളത്തിനും 8.33% വിഹിതം അടച്ചാൽ മതി. തൊഴിലുടമകൾ സമർപ്പിക്കുന്ന ശമ്പളക്കണക്ക് പരിശോധിച്ചാവും കുടിശിക തുകയിൽ ഇപിഎഫ്ഒ   അന്തിമ തീരുമാനം എടുക്കുന്നത്‌. ഈ തുകയ്ക്ക് അതതു കാലത്ത് ഇപിഎഫ്ഒ വരിക്കാരനു നൽകിയിട്ടുള്ള പലിശ കൂടി അതേ നിരക്കിൽ തിരികെ നൽകണം. തിരിച്ചടയ്ക്കാനുള്ള തുക സംബന്ധിച്ച് ജീവനക്കാരെ അറിയിക്കുകയും ഇത് ഈടാക്കുന്നതിന് സമ്മതപത്രം വാങ്ങുകയും ചെയ്യും. തുക പ്രോവിഡന്റ് ഫണ്ടിൽ ബാക്കിയുണ്ടെങ്കിൽ അത് പെൻഷൻ ഫണ്ടിലേക്കു മാറ്റാനും ഓപ്‌ക്ഷൻ ഉണ്ട്‌. തുക തികയില്ലെങ്കിൽ ബാക്കി അടയ്ക്കാൻ മൂന്നു മാസം വരെ സമയം അനുവദിക്കും. ഓൺലൈൻ വഴിയോ ചെക്ക് വഴിയോ ആയിരിക്കും തുക ഈടാക്കുക. ഈ നടപടി പൂർത്തിയാക്കുന്നതിന് പിഎഫ് ഓഫിസുകൾക്കുള്ള വിശദമായ നിർദേശങ്ങളും സർക്കുലറിലുണ്ട്. പെൻഷൻ കണക്കാക്കുന്ന രീതി അടുത്ത സർക്കുലറിൽ വ്യക്തമാക്കുമെന്നും ഇപിഎഫ്ഒ പറയുന്നു.   Read on deshabhimani.com

Related News