കുട്ടിയുടെ തുടയിൽ സൂചി കയറിയ സംഭവം: ഒമ്പത്‌ ജീവനക്കാർക്ക്‌ സ്ഥലം മാറ്റം



ആലപ്പുഴ > കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിൽ സൂചി കുത്തിക്കയറിയ സംഭവത്തിൽ ഒമ്പത്‌ ജീവനക്കാരെ സ്ഥലംമാറ്റി. ജില്ലാ മെഡിക്കൽ ഓഫീസർ ജെമുനാ വർഗീസ്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ്‌ നഴ്‌സുമാർ, നഴ്‌സിങ്‌ അസിസ്റ്റന്റ്‌, അറ്റൻഡർ എന്നിവർക്കാണ്‌ സ്ഥലംമാറ്റം. ജില്ലയിലെ വിവിധ ഇടങ്ങളിലേക്കാണ്‌ മാറ്റം. ഇത്‌ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന്‌ സ്ഥാപന മേധാവികൾക്ക്‌ നൽകിയ ഉത്തരവിൽ പറഞ്ഞു. ഡിഎംഒ വ്യാഴാഴ്‌ച ആശുപത്രിയിലെത്തി തെളിവെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ്‌ ഓഫീസറുടെ റിപ്പോർട്ട്‌,  ജീവനക്കാരുടെ വിശദീകരണം എന്നിവയും പരിശോധിച്ചിരുന്നു. ആരോഗ്യവകുപ്പിന്‌ കീഴിലുള്ള ഹെഡ്‌ നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടർക്കും റിപ്പോർട്ട്‌ കൈമാറിയിട്ടുണ്ട്‌. കഴിഞ്ഞ ജൂലൈ 19ന്‌ രാത്രിയാണ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിൽ കിടക്കയിൽനിന്ന്‌ സൂചി കുത്തിക്കയറിയത്‌. Read on deshabhimani.com

Related News