എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഭയിൽ വെച്ചു



തിരുവനന്തപുരം > എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണ റിപ്പാര്‍ട്ട് സഭയില്‍. അന്വേഷണ റിപ്പോർട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാർത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ഇവയിലെ കണ്ടെത്തലുകളെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണെന്നും ടി പി രാമകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽജി സ്പർജൻ കുമാർ ഐപിഎസ്, തോംസൺ ജോസ് ഐപിഎസ്, എ ഷാനവാസ് ഐപിഎസ്, എസ്പി എസ് മധുസൂദനൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോർട്ടുകളും സംസ്ഥാന പൊലീസ് മേധാവി ഒക്ടോബർ അഞ്ചിന് സർക്കാരിൽ സമർപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനമായിരുന്നെന്ന് എഡിജിപി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രസിഡന്റ് മെഡലിന് വേണ്ടിയാണ് സന്ദർശനം എന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ആ ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടതെങ്കില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാകും. രണ്ട് ആര്‍ എസ് നേതാക്കളെ കണ്ടതിലുള്ള കാരണവും വ്യക്തമല്ല. Read on deshabhimani.com

Related News