പാപം ചെയ്യാത്തവർ കല്ലെറിയട്ടെ... ആരോപണങ്ങളെല്ലാം വ്യാജമെന്ന് ജയസൂര്യ



കൊച്ചി > പീഡനാരോപണത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ജയസൂര്യ പറഞ്ഞു. വ്യാജ ആരോപണങ്ങൾ ആർക്കുനേരെയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണവും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും. ജോലികൾ കഴിഞ്ഞ ഉടൻ തിരിച്ചെത്തുമെന്നും നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ കുറിച്ചു. രണ്ട് പരാതികളാണ് ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണിയൻ പിള്ള രാജു, ഇടവേള ബാബു അടക്കമുള്ള 7 പേർക്കെതിരെ നടി നൽകിയ പരാതിയിൽ ജയസൂര്യയും ഉൾപ്പെട്ടിരുന്നു. 2008ൽ തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇതിനു പുറമെ തൊടുപുഴയിലും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. Read on deshabhimani.com

Related News