ജോലി വാഗ്‌ദാനം ചെയ്‌ത്‌ 2.15 ലക്ഷം തട്ടി ; തിരുവോണദിനം ബിജെപി നേതാവിന്റെ
വീടിനുമുന്നിൽ നിരാഹാരം



ആലപ്പുഴ ജോലി വാഗ്‌ദാനം ചെയ്‌ത്‌ സർക്കാരിന്റെ വ്യാജ നിയമന ഉത്തരവ്‌ നൽകി പണം തട്ടിയെന്ന്‌ ആരോപിച്ച്‌ തിരുവോണദിനത്തിൽ ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽ നിരാഹാരമിരിക്കാൻ ഓട്ടോഡ്രൈവറുടെ കുടുംബം. മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ 11–-ാം വാർഡിൽ ലക്ഷ്‌മി നിവാസിൽ ഹരിദാസും കുടുംബവുമാണ്‌ മാരാരിക്കുളത്തെ ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽ നിരാഹാരസമരം പ്രഖ്യാപിച്ചത്‌. സൗത്ത്‌ ആര്യാട് ലൂഥറൻസ്‌ സ്‌കൂളിൽ  ക്ലർക്കായി നിയമനം നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 2.15 ലക്ഷം തട്ടിയെന്നാണ്‌ ബിജെപി അനുഭാവിയും ഓട്ടോഡ്രൈവറുമായ ഹരിദാസിന്റെ ആരോപണം. 2021 ജൂലൈ 10ന്‌ നേതാവ്‌ വീട്ടിലെത്തി  അഞ്ച്‌ ലക്ഷം രൂപ  ആവശ്യപ്പെട്ടു.  എസ്ബിഐ മങ്കൊമ്പ് ശാഖയിൽ സ്വർണം പണയംവച്ച്‌ ആദ്യഗഡുവായി 2,15,000 ലക്ഷം രൂപ നേതാവ്‌  നിർദ്ദേശിച്ച അക്കൗണ്ടിലേക്ക്‌ അയച്ചു.  ജൂലൈ 16ന്‌  വിദ്യാഭ്യാസ വകുപ്പിന്റേത്‌ എന്നപേരിൽ  നിയമന ഉത്തരവ്‌ നേതാവ്‌ വീട്ടിലെത്തി നൽകി. ജോലിയിൽ പ്രവേശിക്കാൻ മകളുമായി സ്‌കൂളിൽ എത്തിയപ്പോഴാണ്‌  ഉത്തരവ്‌ വ്യാജമാണെന്ന്‌  ബോധ്യപ്പെട്ടത്‌. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ചെക്ക് നൽകി. എന്നാൽ തിരുത്തിയ ചെക്കായതിനാൽ ബാങ്കിൽ നിന്ന്‌ പണം ലഭിച്ചില്ല. ബിജെപി -സംസ്ഥാന, ജില്ലാ നേതൃത്വത്തിന്‌ പരാതി നൽകിയിട്ടും പരിഹാരമായില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകാത്തതിനാലാണ്‌  നിരാഹാരമെന്ന്‌ ഹരിദാസ്‌ പറഞ്ഞു.  ഹരിദാസിന്റെ ഭാര്യ ജില്ലാ പൊലീസ്‌ മേധാവിയ്‌ക്ക്‌ പരാതിയും നൽകി. Read on deshabhimani.com

Related News