അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാജൻ



തിരുവനന്തപുരം > സ്വന്തമായി ഭൂമിക്ക് അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാതല പട്ടയമേള നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നുവർഷത്തിനുള്ളിൽ കേരളത്തിൽ 1,80,887 പട്ടയങ്ങൾ നൽകാനായി. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ രണ്ട് ലക്ഷത്തോളം പട്ടയങ്ങൾ നൽകുന്ന സർക്കാർ എന്ന നേട്ടം സ്വന്തമാക്കാനായത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. നാല് പട്ടയ മേളകളിലൂടെ ജില്ലയിൽ ഇതുവരെ 4,430 പട്ടയങ്ങളാണ് നൽകിയത്. സമ്പൂർണ്ണമായി സാമൂഹ്യ വനാവകാശ രേഖ നൽകുന്ന ജില്ലയായി തിരുവനന്തപുരം മാറിയെന്നും ജില്ലയിൽ  550 പേർക്ക് കടൽപുറമ്പോക്ക് പട്ടയങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാൾക്ക് തന്റെ ഭൂമിയിൽ അവകാശം നേടുക എന്നത് ചെറിയ കാര്യമല്ല. അവകാശപ്പെട്ടവർക്ക് പട്ടയങ്ങൾ ലഭ്യമാക്കുന്ന ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും റവന്യുവകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായി റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന ആശയത്തിലൂന്നിക്കൊണ്ട് 332 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്.  44 എൽ.എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എൽടി പട്ടയങ്ങളും 21 ടിആർആറും നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയുമാണ് പട്ടയമേളയിൽ നൽകിയത്.   Read on deshabhimani.com

Related News