കനവ് ബേബി അന്തരിച്ചു



കൽപറ്റ > കനവ് ബദൽ സ്‌കൂളിന്റെ സ്ഥാപകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ ജെ ബേബി (70) അന്തരിച്ചു. ശ്രദ്ധേയനായ സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. അദ്ദേഹത്തിന്റെ നാടു​ഗദ്ദിക എന്ന നാടകം പ്രശസ്തമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഈ നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ അറസ്റ്റുചെയ്തെങ്കിലും പിന്നീട് "മഞ്ഞുമലൈ മക്കൾ' എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു. മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ. 'മാവേലി മൻറം' എന്ന നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവ് ആരംഭിച്ചത്. 2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. Read on deshabhimani.com

Related News