‘കാരുണ്യ’ നൽകിയത്‌ 5081 
കോടിയുടെ സൗജന്യ ചികിത്സ ; ഗുണഭോക്താക്കളായത്‌ 20.46 ലക്ഷംപേർ



തിരുവനന്തപുരം കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലൂടെ സംസ്ഥാനത്ത്‌ 2021 മുതൽ 2024 ആഗസ്ത്‌വരെ നൽകിയത്‌ 5081.84 കോടിയുടെ സൗജന്യ ചികിത്സ. 20,46,067 ഗുണഭോക്താക്കൾക്ക്‌ ഈ കാലയളവിൽ കാസ്പിൽനിന്ന്‌ സഹായം ലഭ്യമായി. ഇതിൽ 11,36,909 പേർ സർക്കാർ ആശുപത്രികളിൽനിന്നും 9,09,158 പേർ സ്വകാര്യ ആശുപത്രികളിൽനിന്നുമാണ്‌ ചികിത്സ തേടിയത്‌. ഇന്ത്യയിൽ നൽകിയ ആകെ ചികിത്സയുടെ 15 ശതമാനത്തോളം കേരളത്തിൽനിന്നാണ്. കേരളത്തിൽ മണിക്കൂറിൽ 180ഓളം രോഗികൾക്ക് സൗജന്യ ചികിത്സ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിവഴി നൽകുന്നു. മിനിറ്റിൽ മൂന്നുരോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽനിന്ന്‌ സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്‌. അർഹതയുള്ള കുടുംബത്തിന് വർഷം പരമാവധി അഞ്ചുലക്ഷംരൂപയുടെ ചികിത്സാ ആനുകൂല്യം കാരുണ്യ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികൾ വഴിയും ലഭിക്കും. പദ്ധതി നടത്തിപ്പിന്‌ കേന്ദ്ര വിഹിതമായി പ്രതിവർഷം 138 കോടി രൂപ മാത്രമാണ്‌ സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി 90 ശതമാനം തുക നൽകുന്നത്‌ സംസ്ഥാന സർക്കാരാണ്. പദ്ധതിയിൽ 42 ലക്ഷം കുടുംബങ്ങളുണ്ട്‌. ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം മൂന്നുലക്ഷത്തിൽത്താഴെ ആണെങ്കിൽ എപിഎൽ, ബിപിഎൽ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയും സൗജന്യ ചികിത്സ നൽകുന്നു. Read on deshabhimani.com

Related News