വെള്ളിത്തിരയിലെ അമ്മയ്‌ക്ക്‌ യാത്രാമൊഴി



കൊച്ചി> വെള്ളിത്തിരയിലെ പ്രിയപ്പെട്ട അമ്മയ്‌ക്ക്‌ കണ്ണീരോടെ വിട നൽകി നാട്‌. വെള്ളിയാഴ്‌ച അന്തരിച്ച കവിയൂർ പൊന്നമ്മയ്‌ക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ ചലച്ചിത്രപ്രവർത്തകർ ഒന്നടങ്കം ഒഴുകിയെത്തി. മൃതദേഹം സൂക്ഷിച്ച എറണാകുളം ലിസി ആശുപത്രിയിലും പൊതുദർശനത്തിന്‌ വച്ച കളമശേരി നഗരസഭാ ടൗൺഹാളിലും സംസ്‌കാരം നടന്ന കരുമാല്ലൂർ പുറപ്പള്ളിക്കാവിലെ ശ്രീപീഠം വീട്ടിലും വൻ ജനാവലിയാണ്‌ എത്തിയത്‌. ശനി രാവിലെ 8.30ന്‌ മൃതദേഹം കളമശേരി ടൗൺഹാളിൽ എത്തിച്ചു. രാവിലെ ഒമ്പതുമുതൽ 12 വരെ പൊതുദർശനം.  പുറപ്പള്ളിക്കാവിലെ വീട്ടിൽ 12.30ന്‌ എത്തിച്ച മൃതദേഹത്തിൽ സഹോദരങ്ങളായ ഡി മനോജ്, ഗണേഷ്, സുരേഷ്, സരസമ്മ എന്നിവരും കുടുംബാംഗങ്ങളും അന്ത്യചുംബനം അർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രി പി രാജീവ് പങ്കെടുത്തു. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. സഹോദരൻ ഡി മനോജ് ചിതയ്‌ക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുംവേണ്ടി മന്ത്രി പി രാജീവ്‌ പുഷ്പചക്രം അർപ്പിച്ചു. മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്‌ണൻ, ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്‌ എന്നിവർക്കുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. സാംസ്‌കാരികമന്ത്രി സജി ചെറിയാനുവേണ്ടി ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് അജോയ്ചന്ദ്രനും അക്കാദമിക്കുവേണ്ടി ചെയർമാൻ പ്രേംകുമാറും ചലച്ചിത്ര വികസന കോർപറേഷനുവേണ്ടി ഡയറക്ടർബോർഡ്‌ അംഗം ഇർഷാദും പുഷ്പചക്രം അർപ്പിച്ചു. Read on deshabhimani.com

Related News