ഐടി ആഗോള ആകർഷകകേന്ദ്രമായി കേരളം; 3 വർഷം 3 
ഐടി പാർക്ക് 
18,836 തൊഴിൽ



തിരുവനന്തപുരം> മൂന്ന്‌ സർക്കാർ ഐടി പാർക്കുകളിലായി രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്‌ പുതുതായി തൊഴിൽ ലഭിച്ചത്‌ 18,836 പേർക്ക്‌. തിരുവനന്തപുരം ടെക്‌നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും കോഴിക്കോട്‌ സൈബർ പാർക്കിലുമായാണ്‌ ഇത്രയും നിയമനം. നിലവിൽ നിർമാണം പുരോഗമിക്കുന്നതും ഭരണാനുമതി നൽകിയതുമായ ഐടിപദ്ധതികൾ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കാൽലക്ഷത്തിലധികംപേർക്ക്‌ കൂടി തൊഴിൽ ലഭ്യമാക്കും. ഐടി മേഖലയിൽ വൻമാറ്റത്തിന് വാതിൽതുറക്കുന്ന പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്. ഇതിൽ പലതിനും ഭരണാനുമതിയുമായി. കൊച്ചി ഇൻഫോപാർക്ക്‌ 
300 ഏക്കറിലേക്ക്‌ കൊച്ചി ഇൻഫോപാർക്കിന്റെ അനുബന്ധമായി ജിസിഡിഎയുടെ സഹകരണത്തോടെ 300 ഏക്കറിൽ ഇൻഫോപാർക്ക്‌ മൂന്നാംഘട്ടവും സ്ഥാപിക്കും. ഇത്‌ യാഥാർഥ്യമാകുന്നതോടെ ലക്ഷം പേർക്ക്‌ നേരിട്ട്‌ തൊഴിലവസരവും 12,000 കോടി രൂപയുടെ നിക്ഷേപവുമുണ്ടാകും. നിലവിലെ ഐടി ഇടം പൂർണമായും കമ്പനികൾക്കു നൽകി. 112 കമ്പനികൾ സ്ഥലത്തിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ടെക്‌നോപാർക്കിൽ 
ക്വാഡ്‌   ടെക്‌നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിൽ സംയോജിത മിനി ടൗൺഷിപ്പ്‌ പദ്ധതിയായ ‘ക്വാഡി’ന്‌ ഭരണാനുമതിയായി. ഒരേ ക്യാമ്പസിൽ ജോലി, പാർപ്പിട സൗകര്യം, ഷോപ്പിങ്‌ സൗകര്യം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടങ്ങുതാണ്‌ മിനി ടൗൺഷിപ്പ്‌. ഐടി കെട്ടിടങ്ങളിൽ 12000 പേർക്കും ഐടി ഇതര മേഖലയിൽ 3000 പേർക്കും തൊഴിലവസരമുണ്ടാകും.   ഐടി ഇടവും ഇടനാഴിയും  5000 മുതൽ 50,000 വരെ ചതുരശ്രയടിയിൽ  ‘വർക്ക്‌ നിയർ ഹോം’ മാതൃകയിൽ ഐടി ഇടം സ്ഥാപിക്കും. ദേശീയപാതയോട്‌ ചേർന്ന്‌ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ 5ജി സാങ്കേതികവിദ്യയിൽ അധിഷ്‌ഠിത 20 ചെറുകിട ഐടി പാർക്കുകളും നിർമിക്കും. നാല്‌ ഐടി ഇടനാഴി സ്ഥാപിക്കാൻ 46 സ്ഥലങ്ങളിൽ 1699 ഏക്കർ കണ്ടെത്തി. തിരുവനന്തപുരം പള്ളിപ്പുറം മുതൽ കൊല്ലംവരെയുള്ള ആദ്യ ഐടി ഇടനാഴിക്കായി ആറിടങ്ങളിൽ 200 ഏക്കറാണ്‌ കണ്ടെത്തിയത്‌. ഐടി പാർക്കുകൾക്കു പുറത്തുള്ള കമ്പനികളെ ഐടി ആവാസ വ്യവസ്ഥയിൽ കൊണ്ടുവരാനുള്ള അഫിലിയേഷൻ പദ്ധതിയുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്‌. Read on deshabhimani.com

Related News