ഇല്ലാത്ത അധികാരവുമായി 
വീണ്ടും ഗവർണർ ; കത്തെഴുതിയും ചാനലുകളിൽ ആക്രോശിച്ചും സ്വയം പരിഹാസ്യനാവുന്നു



തിരുവനന്തപുരം മന്ത്രിയെ പുറത്താക്കാൻ നോട്ടീസ്‌ നൽകിയതും 15 സെനറ്റംഗങ്ങളെ പുറത്താക്കിയതും ഒമ്പത്‌ വിസിമാരെ ഒറ്റയടിക്ക്‌ പിരിച്ചുവിട്ടതുമടക്കം നിരവധി ബുദ്ധിശൂന്യ തീരുമാനങ്ങൾ കോടതികൾ ചവറ്റുകുട്ടയിലിട്ടിട്ടും നിലപാടിൽ മാറ്റമില്ലാതെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഒട്ടും പ്രസക്തമല്ലെന്ന്‌ നാട്ടുകാർക്കെല്ലാമറിയുന്ന വിഷയങ്ങളിൽ നിരന്തരം കത്തെഴുതിയും ചാനലുകളിൽ ആക്രോശിച്ചും സ്വയം പരിഹാസ്യനാവുകയാണ്‌ ഗവർണർ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന അപവാദ പ്രചാരണത്തെ ഏറ്റുപിടിച്ചാണ്‌ ഗവർണർ പദവിയിലിരിക്കുന്നയാൾ കത്തെഴുതുന്നതും മാധ്യമങ്ങളോട്‌ പ്രതികരിക്കുന്നതും. സ്വർണക്കടത്ത്‌ തടയാൻ ഉത്തരവാദപ്പെട്ട കേന്ദ്രസർക്കാരിനോടോ, അതിൽ ഇടപെടണമെന്ന്‌ രാഷ്‌ട്രപതിയോടോ ആവശ്യപ്പെട്ട്‌ കത്തെഴുതുകയാണ്‌ ഗവർണർ ചെയ്യേണ്ടതെന്ന അഭിപ്രായമാണ്‌ പൊതുവിലുള്ളത്‌. താൻ രാഷ്‌ട്രപതിക്ക്‌ എഴുതുമെന്ന്‌ ഭീഷണി സ്വരത്തിൽ ഇടക്കിടക്ക്‌ ഗവർണർ പറയുന്നത്‌ കേരളത്തിന്റെ ചരിത്രം പഠിക്കാത്തതുകൊണ്ടുള്ള ധാരണക്കുറവുമാത്രം. ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്തതാണ്‌ വന്നതെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. അത്തരത്തിൽ തെറ്റായ വിവരങ്ങൾ വരാനിടയായതിൽ ‘ഹിന്ദു’ ഖേദപ്രകടനം നടത്തുകയും  ചെയ്തു. എന്നിട്ടും അതിന്റെ പേരിൽ ഗവർണർ കത്തെഴുതി കുതിരകയറ്റം നടത്തുന്നത്‌ ദുരുദ്ദേശ്യപരമാണ്‌. തന്റെ അനാവശ്യ ഇടപെടലും ഉത്തരവുകളും മൂലം കേരളത്തിലെ ഉന്നതവിദ്യഭ്യാസ മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ച്‌ ഗവർണർ മിണ്ടുന്നില്ല. ഏതാണ്ടെല്ലാ സർവകലാശാലകളും വിസിമാർ ഇല്ലാത്ത സ്ഥിതിയിലേക്കാണ്‌ പോകുന്നത്‌. Read on deshabhimani.com

Related News