ഓൺലൈൻ അതിക്രമം തടയൽ ; കേരള പൊലീസ്‌ പുരസ്‌കാരം ഏറ്റുവാങ്ങി



തിരുവനന്തപുരം സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെ ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം കേരള പൊലീസ്‌ ഏറ്റുവാങ്ങി. ഇന്ത്യൻ സൈബർ ക്രൈം കോ–-ഓർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന്‌ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്‌പി ഹരിശങ്കർ എന്നിവർ ചേർന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനുമായി നിരവധി നടപടികളാണ് കേരള പൊലീസ് സ്വീകരിച്ചത്‌. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തനരഹിതമാക്കി. 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്‌ കേന്ദ്രങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ആൾക്കാരെ നിയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ 17 കേസ്‌ രജിസ്റ്റർ ചെയ്തു. 16 ഏജന്റുമാരെ അറസ്റ്റ് ചെയ്തു.  ഓപ്പറേഷൻ പി- ഹണ്ട് പരിശോധനയിൽ 395 കേസ്‌ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഓൺ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി രൂപ വീണ്ടെടുത്തു. Read on deshabhimani.com

Related News