കുടുംബശ്രീ 
കസറി ; ഓണംമേളയിൽ 28.47 കോടിയുടെ വിറ്റുവരവ്



തിരുവനന്തപുരം ഓണക്കാലത്തെ വിപണന മേളകളിലൂടെ 28.47 കോടിയുടെ വിറ്റുവരവുമായി തിളങ്ങി കുടുംബശ്രീ. 3.6 കോടി രൂപയുടെ വിറ്റുവരവ്‌ നടത്തിയ എറണാകുളമാണ്‌ മുന്നിൽ. 3.4 കോടി രൂപ നേടി ആലപ്പുഴ രണ്ടാമതും 3.3 കോടി രൂപയുമായി തൃശൂർ മൂന്നാമതുമാണ്‌. സിഡിഎസ്‌, ജില്ലാതലങ്ങളിൽ നടത്തിയ 2014 മേളകൾ വഴിയാണ് ഈ നേട്ടം. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനം. വിപണനമേളകളുടെ എണ്ണത്തിലും എറണാകുളമാണ്‌ മുന്നിൽ. ആകെ 205 മേള. 186 വിപണനമേളകളുമായി തൃശൂരും 182 മേളകളുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഈ വർഷം 43,359 സൂക്ഷ്മസംരംഭ യൂണിറ്റും മേളയിലെത്തി. കഴിഞ്ഞ വർഷം 28,401 ആയിരുന്നു. ഇത്തവണ 26,816 വനിതാ കർഷക സംഘങ്ങൾ കാർഷികോൽപന്നങ്ങൾ എത്തിച്ചു. മുൻവർഷത്തേക്കാൾ 5826 യൂണിറ്റുകളുടെ അധിക പങ്കാളിത്തമാണ് ഉണ്ടായത്.  പൊതുവിപണിയിൽ മെച്ചപ്പെട്ട ഉൽപ്പന്നം എത്തിക്കാനും ന്യായവിലയ്ക്ക് ലഭ്യമാക്കാനും കഴിഞ്ഞു. 3000 വനിതാ കർഷകർ 1253 ഏക്കറിൽ ജമന്തി, മുല്ല,താമര എന്നിവ കൃഷി ചെയ്ത് വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വർഷം 780 ഏക്കറിൽ 1819 കർഷകരാണ്‌ കൃഷിചെയ്ത്‌ ഉൽപ്പന്നം വിപണിയിലെത്തിച്ചത്‌. Read on deshabhimani.com

Related News