കുടുംബശ്രീ ഓണച്ചന്തകൾ ആരംഭിച്ചു



പത്തനംതിട്ട > ഓണം ആഘോഷിക്കാൻ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകൾ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ കീഴിലുള്ള 1070 സിഡിഎസുകളിൽ ഓരോന്നിലും രണ്ട് വീതം 2140 വിപണന മേളകളും 14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക. കേരളമൊട്ടാകെ ആകെ 2154 വിപണന മേളകൾ കുടുംബശ്രീയുടേതായി ഉണ്ടാകും. ഓരോ അയൽക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരുൽപന്നമെങ്കിലും മേളകളിൽ എത്തിക്കുന്നുണ്ട്. സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളാണ് പ്രധാനമായും മേളയിലെത്തുക. ‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ വിപണിയിലുണ്ട്. വിവിധ തരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും ലഭ്യമാണ്. ഓണച്ചന്തയിലെത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ ലോഗോ പതിച്ച കവർ, പായ്ക്കിങ്ങ്, യൂണിറ്റിന്റെ പേര്, വില, ഉൽപാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബൽ ഉണ്ട്. വനിതാ കർഷകരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളും മേളയിലുണ്ട്. കുടുംബശ്രീ ഓണച്ചന്തകൾക്ക് നിറപ്പകിട്ടേകാൻ കുടുംബശ്രീ കർഷകർ ഉത്പാദിപ്പിച്ച ജമന്തി, ബന്ദി,മുല്ല, താമര എന്നിങ്ങനെ വിവിധയിനം പൂക്കളുമെത്തും. വിപണന മേളയോടനുബന്ധിച്ച് മിക്ക സിഡിഎസുകളിലും അയൽക്കൂട്ട അംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വിപണന മേള 14ന് സമാപിക്കും. Read on deshabhimani.com

Related News