ഗവർണർക്ക് തിരിച്ചടി: കുഫോസ് വിസി നിയമന സെർച്ച് കമ്മിറ്റി ഹെെക്കോടതി സ്റ്റേ ചെയ്തു



കൊച്ചി > കേരള ഫിഷറീസ് സര്‍വകലാശാല(കുഫോസ് ) വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഹെെക്കോടതി സ്റ്റേ ചെയ്തു. സർവകലാശാല പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലർ കൂടിയായ ഗവര്‍ണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കോടതി സ്റ്റേ ചെയ്തത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാൻസലർക്കുള്ള അധികാരം സംബന്ധിച്ച് വിശദീകരണം നൽകാനും രണ്ടാഴ്ചക്കകം മറുപടി നൽകാനും ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു. ഹർജി തീർപ്പാകുന്നതു വരെ സെര്‍ച്ച് കമ്മിറ്റിയുടെ തുടർ നടപടികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ചാന്‍സലറുടെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു. സർവകലാശാല പ്രതിനിധികൾ ഇല്ലാതെയാണ് കുഫോസ് അടക്കം 6 സർവ്വകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിലുള്ളത്. ജൂൺ 29നാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയത്. ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രൊഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പികെ.അബ്ദുൽ അസീസ്, ഐഎസിഎആർ ഡപ്യൂട്ടി ജനറൽ ഡയറക്ടർ ഡോ. ജെ കെ ജീന എന്നിവരാണ് കുഫോസ് വിസി സെർച്ച് കമ്മിറ്റിയിലുള്ളത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർവകലാശാലകർ പ്രതിനിധികളെ നൽകിയില്ലെന്നാണ് ചാൻസലർ പറഞ്ഞിരുന്നത്. Read on deshabhimani.com

Related News