ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; ലേബർ ഓഫീസർ റീജിയണൽ ലേബർ കമീഷണറിന് കത്ത് നൽകി



തിരുവനന്തപുരം> റെയിൽവേയുടെ പരിധിയിലുള്ള ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ മുങ്ങി മരിച്ച ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ലേബർ ഓഫീസർ റീജിയണൽ ലേബർ കമീഷണറിന്(സെൻട്രൽ) കത്ത് നൽകി. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. റെയിൽവേ പിഡബ്യൂഡി കരാറുകാരനായ ബിജുവിൻ്റെ കീഴിൽ റെയിൽവേയുമായി ബന്ധപ്പെട്ട തോടിൻ്റെ ഭാഗങ്ങളിലെ മാലിന്യം നീക്കുന്നതിനിടെ ജോയി അപകടത്തിൽപ്പെടുകയായിരുന്നു. ജോലിക്കിടെയുള്ള അപകട മരണമായതനാൽ ജോയിക്ക് എംപ്ലോയീസ് കോംപൻസേഷൻ ആക്ട് 1923 പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. കരാർ പ്രകാരം പ്രിൻസിപ്പൽ എംപ്ലോയർ റെയിൽവേ ആയതിനാൽ ഈ വിഷയത്തിൽ തുടർ നടപടി സ്വീകരിക്കാനാണ് ലേബർ ഓഫീസർ കത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിയ്ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കത്തയച്ചിരുന്നു.   Read on deshabhimani.com

Related News