അഭിമുഖത്തിൽ പരാമർശിക്കാത്ത പദങ്ങൾ; ദ ഹിന്ദു പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്



തിരുവനന്തപുരം > മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ പ്രസിദ്ധീകരണ സമയത്ത് തെറ്റായ സാഹചര്യത്തിൽ കടന്നു വന്ന വാക്കുകൾ ശ്രദ്ധയിൽപ്പെടുത്തി ദി ഹിന്ദു പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിൽ പ്രസിദ്ധീകരണ സമയത്ത് വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് നൽകിയത് തിരുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. "കേരളത്തിൽ എപ്പോഴും ആർഎസ്എസിനെയും ഹിന്ദുത്വ ശക്തികളെയും സിപിഎം ശക്തമായി എതിർത്തിട്ടുണ്ട്" എന്ന തലക്കെട്ടിൽ 2024 സെപ്റ്റംബർ 30 ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ചാണ് കത്ത്. ഞങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ആരോപിക്കുന്ന ചില പ്രസ്താവനകളിൽ എന്ന് കത്തിൽ ചൂണ്ടികാട്ടി.അഭിമുഖത്തിൽ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് കത്തിൽ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.  ''അഭിമുഖത്തില്‍ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്‍റെയും പേരെടുത്തു പറഞ്ഞിട്ടില്ല. 'ദേശവിരുദ്ധ പ്രവര്‍ത്തന'മെന്നോ 'രാജ്യ വിരുദ്ധ' പ്രവര്‍ത്തനമെന്നോ വാക്കുകൾ ഉപയോഗിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്‍റെയും നിലപാട് പ്രതിഫലിപ്പിക്കുന്നവയല്ല ഈ വാക്കുകള്‍. ഈ പദങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ പ്രചാരണത്തിനും വ്യാഖ്യാനത്തിനും വഴിയൊരുക്കി''- കത്തില്‍ വിശദമാക്കി.   അനാവശ്യ വ്യാഖ്യാനം വിവാദത്തിന് കരണമാക്കിയെന്നും വിവാദം അവസാനിപ്പിക്കാൻ പത്രം വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പത്രപ്രവർത്തനത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയിൽ, ഈ സെൻസിറ്റീവ് വിഷയത്തിൽ വ്യക്തത പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന്, ഈ വിഷയത്തെ ഉടനടിയും പ്രാധാന്യത്തോടെയും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന ഒരു വ്യക്തത പൊതുധാരണ പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിനും നിർണായകമാകും എന്നും ചൂണ്ടികാട്ടി. Read on deshabhimani.com

Related News