കെപിസിസി അംഗത്തിന്റെ വായ്‌പാവെട്ടിപ്പ്‌ : 
നേതൃത്വത്തിന്‌ മിണ്ടാട്ടമില്ല



തൃശൂർ ജില്ലാ ബാങ്ക്‌ വായ്‌പാതട്ടിപ്പിൽ  കെപിസിസി അംഗം എം കെ അബ്‌ദുൾസലാമിന്റെ  പങ്ക്‌ പുറത്തുവന്നിട്ടും കോൺഗ്രസ്‌ നേതൃത്വത്തിന്‌ മിണ്ടാട്ടമില്ല. അബ്ദുൾസലാമിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌ത ഇഡി  ഏകദേശം 143.42 കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌.  അബ്ദുൾ സലാം ജില്ലാ ബാങ്ക്‌  പ്രസിഡന്റായ  2013 മുതൽ 2017 വരെ  നിയമവിരുദ്ധമായ  വായ്‌പ അനുവദിച്ച്‌  വൻസാമ്പത്തിക നേട്ടം ഉണ്ടാക്കിയതായാണ്‌ ഇഡി പുറത്തുവിട്ട  പത്രക്കുറിപ്പിൽ പറയുന്നത്‌. അബ്ദുൾ സലാമിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതാക്കൾ തയ്യാറാവുന്നില്ല.  നടപടിയെടുത്താൽ വായ്‌പാതട്ടിപ്പു വഴി കമീഷൻ പറ്റിയ മറ്റു കോൺഗ്രസ്‌ നേതാക്കളുടെ പേരുകൾ പുറത്തുപറയുമെന്ന ഭീതിയാണ്‌ ഇതിനു പിന്നിലുള്ളത്‌. ജില്ലാ ബാങ്ക്‌ ഭരണസമിതിയിലെ യുഡിഎഫ്‌  അംഗങ്ങളായവരും അല്ലാത്തവരുമായ കോക്കസ്‌  വായ്‌പാതട്ടിപ്പിനായി പ്രവർത്തിച്ചിരുന്നു.  കോലോത്തുംപാടം ഹെഡ്‌ ഓഫീസ്‌ ബ്രാഞ്ച്‌ കേന്ദ്രീകരിച്ചായിരുന്നു കുടുതൽ അനധികൃത വായ്‌പകളും അനുവദിച്ചത്‌. ഈ ഓഫീസിലാണ്‌ കോൺഗ്രസ്‌ നേതാക്കളും ഭൂമാഫിയ സംഘവും  കേന്ദ്രീകരിച്ചിരുന്നത്‌.  ഇവരും ചില റവന്യൂ, രജിസ്‌ട്രാർ ഓഫീസ്‌  ഉദ്യോഗസ്ഥരും ചേർന്ന്‌, വിൽപ്പന നടത്തിയ സ്ഥലത്തിനുപോലും വ്യാജ  രേഖയുണ്ടാക്കി  കോടിക്കണക്കിന്‌ രൂപ  വായ്‌പ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. വിയ്യൂരിലുള്ള ഈ സ്ഥലം ജപ്‌തി നടപടിക്കായി ചെന്നപ്പോഴാണ്‌ ഈ ആധാരപ്രകാരമുള്ള ഭൂമികൾ വിറ്റതായി കണ്ടെത്തിയത്‌.  അഞ്ചുസെന്റ്‌ വീതം മുറിച്ച്‌ വിറ്റിരിക്കയാണ്‌. വായ്‌പ അനുവദിക്കുന്നതിനുമുമ്പ്‌ ഇതിന്റെ രജിസ്‌ട്രേഷൻ നടന്നതായി രേഖകളിലുണ്ട്‌.   ജില്ലയിൽ ഉന്നത യുഡിഎഫ്‌ നേതാവാണ്‌ ഈ വായ്‌പാതട്ടിപ്പിന്‌ പിന്നിൽ പ്രവർത്തിച്ചത്‌.  ഇതു സംബന്ധിച്ച്‌ ക്രിമിനൽ കേസ്‌ നിലവിലുണ്ട്‌. Read on deshabhimani.com

Related News