ദേശാഭിമാനിക്കെതിരായ മനോരമ വാർത്ത ദുഷ്ടലാക്കോടെ: സിപിഐ എം



തിരുവനന്തപുരം> ദേശാഭിമാനിക്കെതിരെ പാർടി അന്വേഷണമെന്ന മനോരമ വാർത്ത ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച പച്ച നുണയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പി വി അൻവർ നടത്തിയ വാർത്താ സമ്മേളനം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച കാര്യം പാർടി അന്വേഷിക്കുമെന്നാണ് മലയാള മനോരമ തട്ടിവിട്ടത്. പൊതുവായ വാർത്തകൾ നൽകിക്കൊണ്ട് പാർടിയുടെ നയം ജനങ്ങളിലെത്തിക്കുകയാണ് ദേശാഭിമാനി ചെയ്യേണ്ടത് എന്നതാണ് പാർടി നയം. ആ നയത്തിനനുസരിച്ച് തന്നെയാണ് ദേശാഭിമാനി വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. ദേശാഭിമാനിയുടെ ഒരു വായനക്കാരന് വാർത്ത അറിയാൻ മറ്റൊരു പത്രത്തെ ആശ്രയിക്കേണ്ടി വരരുത്. ഓരോ ദിവസവും വരുന്ന വാർത്തകളെ ജനങ്ങളിലെത്തിക്കുകയെന്നത് ദേശാഭിമാനിയുടെ ഉത്തരവാദിത്വമാണ്. പാർടി പത്രമായിരിക്കെ തന്നെ ഒരു പൊതുപത്രമായി അത് വളരണമെന്നാണ് പാർടിയുടെ നിലപാട്. ആ നിലയ്ക്ക് പത്രം വളരുകയും ചെയ്യുന്നുണ്ട്.   സിപിഐ എമ്മിന് എതിരായി നിലകൊള്ളുന്ന പ്രതിപക്ഷ പാർടി നേതാക്കളുടെ വാർത്താസമ്മേളനവും, പ്രസ്താവനകളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിക്കാറുണ്ട്. ഇത് മറച്ചുവെച്ച് ഇങ്ങനെയൊരു തെറ്റായ വാർത്ത കൊടുത്തത് മനപ്പൂർവ്വമാണ്. ദേശാഭിമാനി ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഒരു വായനക്കാരനെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാൽ അത്രയും നേട്ടമെന്ന ദുഷ്ട ബുദ്ധി മാത്രമാണ് മനോരമയുടെ ഈ വാർത്തക്ക് പിന്നിലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News