കേന്ദ്രാവഗണനയിൽ 
നിശ്ശബ്ദരായി മാധ്യമങ്ങൾ ; പ്രതീക്ഷിതചെലവിൽ ആഘോഷം



തിരുവനന്തപുരം വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ സർക്കാർ വലിയ അപരാധം ചെയ്തെന്നമട്ടിൽ പ്രതീക്ഷിത ചെലവ്‌ എടുത്ത്‌ കൊട്ടിഘോഷിച്ച മാധ്യമങ്ങൾ ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ പൂർണ്ണമായും അവഗണിച്ചിട്ടും നിശബ്ദത തുടരുന്നു. ഗുജറാത്തിനും മണിപ്പുരിനും ത്രിപുരയ്ക്കും മുൻകൂറായി 675 കോടി നൽകിയപ്പോൾ രണ്ടുമാസമായി കേരളം കാത്തിരിക്കുന്നത്‌ പരിഗണിച്ചതേയില്ല.  ദുതിതാശ്വാസ പ്രവർത്തനങ്ങളും താൽകാലിക ആശ്വാസ നടപടികളും മാത്രമാണ്‌ വയനാട്‌ നടന്നത്‌. ശാശ്വതമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടവിധം പൂർത്തിയാക്കാൻ കേന്ദ്രസഹായം അനിവാര്യമാണ്‌. ഇതറിയാവുന്ന മാധ്യമങ്ങൾ വിഷയം ചർച്ചയാക്കുന്നില്ല. കേരളത്തിൽ സംഭവിച്ചതിന്റെ എത്രയോ ചെറിയ ദുരന്തങ്ങളായിട്ടും അടിയന്തര പ്രാധാന്യത്തോടെ ഗുജറാത്തിലെയും ത്രിപുരയിലേയും വിഷയങ്ങൾ കേന്ദ്രം പരിഗണിക്കുന്നു. ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌ മൂന്ന്‌ സംസ്ഥാനങ്ങൾക്ക്‌ സഹായം (ഗുജറാത്ത്‌ 600 കോടി, മണിപ്പുർ 50 കോടി, ത്രിപുര 25 കോടി) അനുവദിച്ച്‌ പത്രക്കുറിപ്പ്‌ തിങ്കൾ രാത്രി പിഐബി പുറത്തിറക്കി. ഈ വാർത്ത കൊടുത്താൽ കേരളം പട്ടികയിൽ ഇല്ലെന്ന്‌ പറയേണ്ടിവരും. അതുകൊണ്ട്‌ മാധ്യമങ്ങൾ വാർത്ത തമസ്കരിച്ചു. അതേസമയം, കേരളത്തിനെതിരെ വസ്തുതാവിരുദ്ധമെന്ന്‌ ഉറപ്പുള്ള കാര്യങ്ങൾപോലും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ‘ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന്‌ സംസ്ഥാന സർക്കാരിന് കോടികൾ ചെലവ് വരുമെന്ന് ചൂണ്ടിക്കാട്ടുന്ന തുകയുടെ കണക്കുകൾ പുറത്ത്, ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ ചെലവ്‌, വളണ്ടിയർമാരെ കൊണ്ടുവരാൻ നാലു കോടി, കണക്കുകളിൽ പൊരുത്തക്കേട്‌’ തുടങ്ങി ഒട്ടും ആധികാരികമല്ലാത്ത വാർത്ത കൊടുത്തത്‌ ഏതാനും ദിവസംമുമ്പാണ്‌. മുൻപ്‌ കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ നൽകിയ പ്രതീക്ഷിത ചെലവാണ്‌ നുണവാർത്തയാക്കി പ്രചരിപ്പിച്ചത്‌. കേരളത്തിന്റെയാകെ പ്രശ്‌നങ്ങൾ എന്ന നിലവിട്ട്‌ എൽഡിഎഫ്‌ സർക്കാരിനെ തകർക്കുകയെന്ന അജൻഡയിലേക്ക്‌ ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും മാറിയിരിക്കുകയാണ്‌. Read on deshabhimani.com

Related News