ഉയരക്കാഴ്‌ചയിൽ മീനച്ചിലാർ

പേരൂർ തൂക്കുപാലം


ഏറ്റുമാനൂർ > വെള്ളിയരഞ്ഞാണം പോലെ വളഞ്ഞുംപുളഞ്ഞും ഒഴുകുന്ന മീനച്ചിലാർ, ഈ കാഴ്‌ച കാണുന്നത്‌ തൂക്കുപാലത്തിന്റെ മുകളിൽനിന്നായാലോ... എങ്കിൽ നേരേ പോകാം പേരൂരിലെ മൈലപ്പള്ളി തൂക്കുപാലത്തിലേക്ക്‌. ആറ്റിൻതീരത്തെ പച്ചപ്പും നിറഞ്ഞൊഴുകുന്ന മീനച്ചിലാറും മനം കുളിർക്കുന്ന കാറ്റും വേറെ ലെവലാണ്. ഇവിടെനിന്നുള്ള സായാഹ്ന കാഴ്‌ചയ്‌ക്ക്‌ ഭംഗി പിന്നെയുംകൂടും. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ പുഴയുടെ സൗന്ദര്യം നുകരാനെത്തുന്നവർ നിരവധി. സേവ് ദ ഡേറ്റ്, ഇൻസ്റ്റഗ്രാം റീൽസ്‌, വെഡ്ഡിങ് ഫോട്ടോഗ്രാഫി തുടങ്ങി സിനിമയിൽ വരെ ഇന്ന്‌ തൂക്കുപാലം പ്രധാന ലൊക്കേഷനായി മാറി. പാലം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തൂക്കുപാലത്തിൽ കയറാൻ ഒട്ടേറെ ആളുകളാണ് ദിവസേന എത്തുന്നത്. ഏറ്റുമാനൂർ നഗരസഭയിലെ പേരൂരിനെയും വിജയപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 2013ലാണ് നാടിന്‌ സമർപ്പിച്ചത്‌. കോട്ടയത്ത്നിന്ന്‌ സംക്രാന്തി- പേരൂർ വഴി ഏഴ്‌ കിലോമീറ്ററും ഏറ്റുമാനൂരിൽനിന്ന്‌ പേരൂർ വഴി ആറുകിലോമീറ്റർ സഞ്ചരിച്ചാലും പാലത്തിലെത്താം. ഇരുമ്പും ഉരുക്കും കൊണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്. സർക്കാർ അധീനതയിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈയ്ഡ് എൻജിനിയേഴ്സ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് പാലത്തിന്റെ ഡിസൈനും നിർമാണവും നടത്തിയത്‌. Read on deshabhimani.com

Related News