ഓണം വില്‍പ്പന: മില്‍മ എറണാകുളം മേഖലയ്‌ക്ക്‌ ചരിത്രനേട്ടം



കൊച്ചി അത്തംമുതൽ തിരുവോണംവരെ മിൽമ എറണാകുളം മേഖല യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെക്കോഡ്‌ വിൽപ്പന. 56 ലക്ഷം ലിറ്റർ പാലും 3.53 ലക്ഷം കിലോ തൈരും മിൽമ എറണാകുളം മേഖലയിൽ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് തൈര്, ഐസ്ക്രീം, പേഡ, പനീർ, വിവിധയിനം പായസക്കൂട്ടുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ വൻ വർധനയുണ്ടായെന്ന്‌ മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു. ഓണമാസത്തിൽമാത്രം 200 ടൺ നെയ്യും വിറ്റു. വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ,  അഞ്ചുശതമാനം വർധനയുണ്ടായി. ഉത്രാടദിനത്തിൽ 10.56 ലക്ഷം ലിറ്റർ പാലും 88,266 കിലോ തൈരും വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയിൽ 3.06 ശതമാനവും തൈരിൽ 7.40 ശതമാനവും വർധനയുണ്ടായി. ഇതിനുപുറമെ സിവിൽ സപ്ലൈസ് കോർപറേഷൻ വിതരണത്തിനായി ആവശ്യപ്പെട്ട 1,62,000 ബോട്ടിൽ നെയ്യും 1,62,000 പാക്കറ്റ് പായസം മിക്സും സമയബന്ധിതമായിത്തന്നെ വിതരണം ചെയ്യാനും മിൽമയ്‌ക്ക്‌ കഴിഞ്ഞു.  കർഷകരുടെയും ഏജന്റുമാരുടെയും കാറ്ററിങ്‌ അടക്കമുള്ള സ്ഥാപനങ്ങളുടെയും സംഭരണം, സംസ്കരണം തുടങ്ങി വിതരണംവരെയുള്ള വിവിധ മേഖലകളിൽ പ്രയത്നിച്ച ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സഹകരണത്തിന്‌ ചെയർമാൻ നന്ദി അറിയിച്ചു.   Read on deshabhimani.com

Related News