മലപ്പുറത്ത് നിന്നും കാണാതായ യുവാവിനെ ഊട്ടിയിൽ കണ്ടെത്തി



മലപ്പുറം വിവാഹത്തിന് നാല്‌ നാൾ മുമ്പ് വീടുവിട്ടിറങ്ങിയ മങ്കട പള്ളിപ്പുറത്തെ വിഷ്‌ണുജിത്തിനെ (30) പൊലീസ് ഊട്ടിയിൽ  കണ്ടെത്തി നാട്ടിലെത്തിച്ചു. ഫോൺ ലൊക്കേഷൻ  പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ ചൊവ്വ ഉച്ചയോടെ യുവാവിനെ കണ്ടെത്തിയത്. ഊട്ടിയിൽവച്ച് വിഷ്‌ണുജിത്ത് ഒരാളുടെ ഫോൺവാങ്ങി സുഹൃത്തിനെ വിളിച്ചിരുന്നു. സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ്‌ അവിടെയെത്തി കസ്റ്റഡിലെടുക്കുകയായിരുന്നു. വിവാഹത്തിനാവശ്യമായ പണം കിട്ടാത്തതിന്റെ മാനസികസംഘർഷത്തിലാണ് നാടുവിട്ടതെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പാലക്കാട്ടേക്ക് പോയത്‌. സുഹൃത്തിൽനിന്ന് ഒരുലക്ഷം രൂപ വാങ്ങി 10,000 രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബാക്കി പണത്തിൽനിന്ന് 50,000 രൂപ നഷ്ടപ്പെട്ടെന്നും തുടർന്നാണ് നാടുവിടാൻ തീരുമാനിച്ചതെന്നുമാണ് വിഷ്‌ണുജിത്ത് പൊലീസിനോട് പറഞ്ഞത്. മജിസ്ട്രേട്ടിനുമുമ്പിൽ ഹാജരാക്കി വീട്ടുകാർക്കൊപ്പം വിട്ടയച്ചു. മലപ്പുറം ഡിവൈഎസ്‌പി പ്രേംജിത്തിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ്‌ അന്വേഷണം നടത്തിയത്. Read on deshabhimani.com

Related News