‘കുടുംബജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് വിഷമിപ്പിച്ച ആൾ, ഇപ്പോൾ സംഘപരിവാറിനൊപ്പം’: മകളെക്കുറിച്ച്‌ എം എം ലോറൻസ്‌ പറഞ്ഞത്‌



അന്തരിച്ച സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന്‌ കൈമാറുന്നതിനെതിരെ മകൾ ആശ രംഗത്ത്‌ വന്നത്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ എന്നത്‌ വ്യക്‌തം. മകൾക്കെതിരെ ലോറൻസ്‌ തന്നെ മുമ്പ്‌ നടത്തിയ വെളിപ്പെടുത്തലുകളും ഇതോടെ ചർച്ചയായി. ആശയുടെ സംഘപരിവാർ ബന്ധവും തന്റെ പേരിൽ നടത്തിയ കുപ്രചരണങ്ങളും ലോറൻസ്‌ ഏതാനും വർഷം മുൻപ്‌ എഴുതിയ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന്‌ കൈമാറരുതെന്ന ആവശ്യവുമായി ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു. ആശയുടെ നീക്കത്തിന്‌ പിന്നിൽ സംഘപരിവാർ ആണെന്ന്‌ എം എം ലോറൻസിന്റെ മകൻ അഡ്വ. എം എല്‍ സജീവന്‍ പറയുകയും ചെയ്തിരുന്നു. 2021 മെയ്‌ 27ന്‌ എം എം ലോറൻസ്‌ എഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ.   എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്. 4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച്  ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല. എന്റെ മറ്റ് മക്കൾ, എന്നോട്  അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ്  പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന്  അഭ്യർത്ഥിക്കുന്നു. Read on deshabhimani.com

Related News