ദേശീയപാത നിർമാണം: ജിഎസ്‌ടി വി​ഹിതം ഒഴിവാക്കിയത്‌ കേരളത്തിന്റെ വികസനത്തിന്‌- മുഖ്യമന്ത്രി



തിരുവനന്തപുരം> എറണാകുളം- ബൈപാസ്, കൊല്ലം– ചെങ്കോട്ട ദേശീയപാത എന്നിവയുടെ നിർമാണത്തിന്റെ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കിയത് പദ്ധതികൾ അതിവേഗം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ അഭ്യ‌ർഥന പ്രകാരമാണ് 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വികസനത്തിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. ദേശീയപാത 66 വികസനത്തിന്റെ ഭാ​ഗമായുള്ള ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാനം 5580.73 കോടി രൂപ ചെലവഴിച്ചിരുന്നു. രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നൽകുന്നത്. എന്നാൽ കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയപ്പോൾ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ദേശീയപാത വികസനത്തിന്‌ ചുക്കാൻ പിടിച്ചത്. ദേശീയപാതയുടെ നിർമ്മാണം എത്രയും വേ​ഗം പൂർത്തിയാക്കി സംസ്ഥാനത്തെ ഗതാഗതപ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. Read on deshabhimani.com

Related News