തേക്കടിയിൽ 
പൊലീസിന് ‘രക്ഷ’

മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് അനുവദിച്ച പുതിയ ബോട്ട് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‍ണുപ്രദീപ് ഫ്ലാഗ്ഓഫ് ചെയ്യുന്നു


കുമളി തേക്കടിയിൽ കേരള പൊലീസിന് അനുവദിച്ച പുതിയ ബോട്ട് തേക്ക ൽ  ടി ബോട്ട്‍ലാന്‍ഡിങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഫ്ലാ​ഗ്ഓഫ് ചെയ്‍തു. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്കാണ് ‘രക്ഷ’ ബോട്ട് അനുവദിച്ചത്. പൂനയിൽ നിർമിച്ച ബോട്ട് വിവിധ ഭാഗങ്ങളായി ആറുമാസം മുമ്പാണ് തേക്കടിയിൽ എത്തിച്ചത്. 
    ഇവ ഫിറ്റ് ചെയ്‍ത് എന്‍ജിൻ ഘടിപ്പിച്ചു. കുറച്ചുദിവസം മുമ്പാണ് ഫിറ്റ്നസ് ലഭിച്ചത്. വി എസ് സർക്കാരിന്റെ കാലത്ത് അണക്കെട്ടിലെ സുരക്ഷാചുമതലയുള്ള കേരള പൊലീസിന് 14പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് അനുവദിച്ചിരുന്നു. അണക്കെട്ടിന്റെ ശില്‍പി ‘പെന്നിക്വിക്ക്’ എന്നുപേരിട്ടിരുന്ന ബോട്ട് ഫിറ്റ്നസ് ലഭിക്കാതെ കുറച്ചുദിവസങ്ങളായി ഉപയോ​ഗിക്കുന്നില്ല.  തേക്കടിയിൽ ഏതാനും പേർക്ക് സഞ്ചരിക്കാവുന്ന പൊലീസിന്റെ സ്‍പീഡ് ബോട്ടുമുണ്ട്. വള്ളക്കടവ് വഴി റോഡ് മാർഗമാണ് പൊലീസ് പ്രധാനമായും അണക്കെട്ടിലെത്തുന്നത്. പുതിയ ബോട്ട് പൊലീസിന് കൂടുതൽ സഹായകരമാകും. മുല്ലപ്പെരിയാർ സ്റ്റേഷനിൽ ഒരു ഡിവൈഎസ്‍പിയുടെ കീഴില്‍ മൂന്ന് സിഐ, എട്ട് എസ്ഐ ഉൾപ്പെടെ 112 പേരടങ്ങുന്ന സംഘമുണ്ട്. നിലവിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് മുല്ലപ്പെരിയാർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.  ചടങ്ങില്‍ മുല്ലപ്പെരിയാർ ഡിവൈഎസ്‍പി രാജ് മോഹൻ, കുമളി സിഐ പി എസ് സുജിത്ത് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News