നഷ്‌ടം കൂടുന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്



തൃശൂർ  കോൺഗ്രസ്‌ ഭരിക്കുന്ന കിഴക്കേക്കോട്ട ഫാത്തിമ നഗർ സഹകരണ ബാങ്കിലെ നഷ്‌ടം കൂടുന്നു. 29ന്‌ ചേർന്ന വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾക്കായി വിതരണം ചെയ്‌ത ഓഡിറ്റ്‌ റിപ്പോർട്ടിൽ 2023–24 വർഷത്തെ അറ്റനഷ്‌ടം 42.22 കോടി രൂപയാണ്‌. 2022–-23 വർഷം അറ്റനഷ്‌ടം 40.69 കോടിരൂപയായിരുന്നു. 2023–-24 വർഷം നഷ്‌ടം മാത്രം 2.03 കോടിവരും. സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായുള്ള പ്രവർത്തനം കാരണം ബാങ്ക്‌ വർഷങ്ങളായി നഷ്‌ടത്തിലാണ്‌. നിലവിൽ 121.66 കോടിയുടെ നിക്ഷേപവും 37.74കോടിയുടെ വായ്‌പയും ബാങ്കിനുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.  അന്വേഷണത്തിൽ സഹകരണ വകുപ്പ്‌ വൻ ക്രമക്കേട്‌ കണ്ടെത്തി. മുൻ ഭരണസമിതി അംഗങ്ങളും മുൻ സെക്രട്ടറിമാരുൾപ്പെടെ 23 പേരിൽ നിന്നായി 2.39 കോടി രൂപ നഷ്‌ടം ഈടാക്കാന്‍ സഹകരണ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. സഹകരണ നിയമം വകുപ്പ്‌ 68(1) ചട്ടം 66 പ്രകാരം നഷ്‌ടോത്തരവാദിത്ത നടപടികൾ സ്വീകരിക്കാനുള്ള നടപടികൾ സഹകരണ വകുപ്പ്‌ എടുത്തു.  കോൺഗ്രസ്‌ നേതാവ്‌ ജോണി ചാണ്ടി പ്രസിഡന്റായ കാലയളവിലാണ്‌ വൻ ക്രമക്കേടുകൾ നടന്നിട്ടുള്ളത്‌.  വായ്‌പക്ക് പുറമെ ഓവർഡ്രാഫ്‌റ്റ്‌ അനുവദിച്ചതിലും വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്‌. Read on deshabhimani.com

Related News