ശബരിമല തീർഥാടനം; 10,000 വാഹനങ്ങൾക്ക് പാർക്കിങ്‌

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവൃത്തികളുടെ പുരോഗതി കലക്ടർ എസ് പ്രേം കൃഷ്ണൻ വിലയിരുത്തുന്നു


പത്തനംതിട്ട  ശബരിമല തീർഥാടനകാലത്ത് നിലയ്ക്കലിൽ 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് കലക്ടർ എസ് പ്രേം കൃഷ്ണൻ. തീർഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടർ അതോറിറ്റി, എൻഎച്ച് എന്നിവയുടെ ഇലവുങ്കൽ വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. നിലയ്ക്കലിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ജോലി പരിശോധിച്ചു. മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, കന്നാംപാലം, മാടമൺ, കൂനങ്കര, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ തുടങ്ങിയയിടങ്ങളിൽ വിവിധ പ്രവൃത്തികളുടെ പുരോഗതിയും വിശകലനം ചെയ്തു. നിലയ്ക്കലിൽ പാർക്കിങ്‌ സൗകര്യമൊരുക്കാൻ മരങ്ങൾ മുറിക്കുകയാണ്. പാറകളും കല്ലുകളും മാറ്റുന്നുമുണ്ട്. ദേവസ്വം ബോർഡിന്റെ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ നിർദേശം നൽകി. പത്തനംതിട്ട- –-പമ്പ റോഡിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം, എൻഎച്ച് വകുപ്പുകളുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. റോഡിൽ അപകടകരമായി നിൽകുന്ന മരച്ചില്ലകൾ വെട്ടി മാറ്റണം. റോഡരികുകളിലെ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ വേലികൾ ഉറപ്പാക്കണം. റോഡിലേക്ക് പടർന്ന കാട് വെട്ടിതെളിക്കണം. സൈൻ ബോർഡുകൾ സ്ഥാപിക്കണം. റോഡിന്റെ ടാറിങ്‌ സമയബന്ധതിമായി പൂർത്തിയാക്കണം.  വാട്ടർ അതോറിറ്റിയുടെ നാല് കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തി ഉൾപ്പെടെ തീർഥാടനം ആരംഭിക്കും മുമ്പ് പൂർത്തിയാക്കാൻ പ്രത്യേക നിർദേശവും നൽകി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കലക്ടറെ അനുഗമിച്ചു. Read on deshabhimani.com

Related News