ഓണക്കാല കൃഷി 1180 ഹെക്‌ടറിൽ

ആലപ്പുഴ നഗരസഭയും കൃഷി ഭവനും ചേർന്ന് നടത്തുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലെ ഓണ ചന്ത


ആലപ്പുഴ ജില്ലയിൽ കൃഷിവകുപ്പിന്‌ കീഴിലായി ഓണക്കാല പച്ചക്കറിക്കൃഷി നടത്തുന്നത്‌ 1180 ഹെക്ടർ പാടങ്ങളിൽ. കർഷകരിൽനിന്ന്‌ വിളകൾ ശേഖരിക്കുന്നതിനും കുറഞ്ഞ വിലയിൽ ആളുകൾക്ക്‌ ലഭ്യമാക്കുന്നതിനുമായി 80 ചന്തകൾ ജില്ലയിൽ പ്രവർത്തിക്കുന്നു. 1100 ഹെക്ടറിൽ ഏത്തവാഴക്കൃഷിയും 64 ഹെക്ടറിലായി പൂക്കൃഷിയുമുണ്ട്‌.   കൃഷിഭവനുകൾക്ക്‌ കീഴിലായി 78 ചന്തയും മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിൽ രണ്ട്‌ ചന്തകളുമാണ്‌ പ്രവർത്തിക്കുന്നത്‌. കൃഷി വകുപ്പും മറ്റ്‌ വകുപ്പുകളുമായി ചേർന്ന്‌ ആകെ  172 ഓണച്ചന്തകൾ ജില്ലയിൽ പ്രവർത്തിക്കുന്നു. കർഷകർക്ക്‌ പൊതുവിപണിയിൽ ലഭിക്കുന്ന വിലയേക്കാൾ 10 ശതമാനം കൂട്ടി നൽകിയാണ്‌ കൃഷിഭവൻ ചന്തകളിൽ സാധനങ്ങൾ സ്വീകരിക്കുന്നത്‌. രാസ കീടനാശിനി തൊട്ടുതീണ്ടാത്ത   വിളയാണെന്നുറപ്പാക്കിയാൽ വില 20 ശതമാനം വരെ കൂട്ടി നൽകും.    ചന്തകളിൽ പച്ചക്കറി വാങ്ങാനെത്തുന്നവർക്ക്‌ പൊതുവിപണിയിലെ വിലയേക്കാൾ 20 മുതൽ 30 ശതമാനം കുറച്ചാണ്‌ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്‌. 78 കൃഷിഭവന്‌ കീഴിലായുള്ള 2000ത്തിലധികം കർഷകരിൽ നിന്നാണ്‌ വിളകൾ ശേഖരിക്കുന്നത്‌.  ധാന്യങ്ങളും ഭക്ഷ്യവസ്‌തുക്കളും ചന്തയിൽ വിൽക്കാം.  പൂക്കൾ കൃഷിഭവൻ ചന്തകളിലും പുറത്തും വിൽക്കാം. Read on deshabhimani.com

Related News