60 ഏക്കർ നെൽകൃഷികൂടി നശിച്ചു

കനത്തമഴയിൽ നെടുമുടി കടന്നങ്ങാട് പാടത്ത് നെല്ല് വീണപ്പോൾ


തകഴി കനത്ത മഴയിൽ ജില്ലയിൽ 60 ഏക്കർ നെൽകൃഷികൂടി നശിച്ചു. നെടുമുടി കൃഷിഭവന് കീഴിലെ കടന്നങ്ങാട് പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്. മുഞ്ഞ ബാധിച്ച് കരിഞ്ഞ നെൽച്ചെടി ഒരാഴ്‌ചയായി പെയ്യുന്ന മഴയിലാണ്‌ വീണത്. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ പൊന്നാകരി പാടത്തെ 150 ഏക്കർ കൃഷി കഴിഞ്ഞദിവസം നശിച്ചിരുന്നു.    കൊയ്യാൻ ഏതാനും ആഴ്ചകളുള്ളപ്പോൾ പെയ്‌ത ശക്തമായ മഴ കടന്നങ്ങാട് പാടത്തെ കർഷകർക്ക്‌ വൻ നഷ്ടമാണ് ഉണ്ടാക്കിയത്. കൊയ്‌തെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഴ ശക്തമായാൽ യന്ത്രം ഉപയോഗിച്ചുള്ള വിളവെടുപ്പം സാധ്യമാവില്ല. ഇൻഷുറസ് തുകയ്ക്ക്‌ ഒപ്പം സർക്കാർ നഷ്ടപരിഹാരവും ലഭിക്കണമെന്നാണ്  കർഷകരുടെ ആവശ്യം. 210 ഏക്കറുളള പാടശേഖരത്ത്130 കർഷകരുണ്ട്‌. വായ്പ‌യെടുത്താണ് പലരും കൃഷി ചെയ്യുന്നത്.  മുഞ്ഞ 
നിയന്ത്രണവിധേയം  മുഞ്ഞയുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടപ്പോൾ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെന്ന്‌ മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടർ പി ടി നിഷയും ചമ്പക്കുളം എഡിഎ രജനിയും അറിയിച്ചു. മുഞ്ഞബാധ ആഗസ്‌ത്‌ അവസാനം ശ്രദ്ധയിൽപ്പെട്ടു. നിയന്ത്രണമാർഗങ്ങളും മുൻകരുതലുകളും സംബന്ധിച്ച്‌ സെപ്തംബർ ആദ്യവാരത്തിൽ കർഷകരെ അറിയിച്ചു. അതിനാലാണ്‌ കീടത്തിന്റെ ആക്രമണം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതെന്നും ഡയറക്ടർ പറഞ്ഞു. Read on deshabhimani.com

Related News