ഓണക്കാലത്ത് 
403 പരിശോധന



കൊല്ലം ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയത്‌ 403 പരിശോധന. അയൽസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിച്ച പാൽ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പാക്കാൻ പഴുതടച്ച പരിശോധനയാണ് ആര്യങ്കാവ്‌ ചെക്‌പോസ്റ്റിൽ നടന്നത്‌. ഇവിടെ 135 പരിശോധന നടത്തി. 10മുതൽ 13വരെ 24 മണിക്കൂറും നടന്ന പരിശോധനയിൽ തുടർപരിശോധനകൾക്കായി 105 പാൽ സാമ്പിളും 30 പച്ചക്കറി സാമ്പിളും ശേഖരിച്ചു.  ഒമ്പതു മുതൽ 13വരെ ഓണം പ്രത്യേക സ്‌ക്വാഡ്‌ 268 പരിശോധനയാണ്‌ പൂർത്തിയാക്കിയത്‌. ഇതിൽ 39 സ്ഥാപനത്തിന്‌ റെക്ടിഫിക്കേഷൻ നോട്ടീസും 27 സ്ഥാപനത്തിന്‌ പിഴ ചുമത്താനുള്ള നോട്ടീസും നൽകി. തുടർപരിശോധനകൾക്കായി 41 നിരീക്ഷണ സാമ്പിളും ഒരു നിയമാനുസൃത സാമ്പിളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഗുരുതരവീഴ്ച കണ്ടെത്തിയ മൂന്നു സ്ഥാപനം പൂട്ടി. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യഎണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധതരം ചിപ്‌സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉൽപ്പാദന–- വിതരണ–- വിൽപ്പന കേന്ദ്രങ്ങളിലും ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിങ്‌ യൂണിറ്റുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അസിസ്റ്റന്റ്‌ കമീഷണർ ടി എസ്‌ വിനോദ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.   Read on deshabhimani.com

Related News