ഭാര്യയെ വെട്ടിക്കൊന്ന്‌ 
പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി



 കൊട്ടാരക്കര  ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതിയമ്മ (62)യെയാണ് ഭർത്താവ് സുരേന്ദ്രൻപിള്ള (65) അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതക വിവരം മരുമകളെ ഫോണിൽ വിളിച്ചറിയിച്ച ശേഷം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഭാര്യയിലുള്ള സംശയവും കുടുംബവഴക്കുമാണ് കൊലപാതകത്തിനു കാരണമെന്നു പറയുന്നു.  വ്യാഴം രാവിലെ 10നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബവീട്ടില്‍ ഒപ്പം താമസിച്ചുവരുന്ന ഇളയ മകന്റെ ഭാര്യ തൊട്ടടുത്ത്‌ മൂത്തമകന്റെ വീട്ടിലേക്കു പോയസമയത്താണ് അരുംകൊല നടന്നത്. കഴുത്തില്‍ പ്ലാസ്റ്റിക് കയർ വരിഞ്ഞുമുറുക്കിയശേഷം വെട്ടുകത്തികൊണ്ട്‌ കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്‌ ഇളയ മരുമകളെ ഫോണിൽ വിളിച്ച് ഇങ്ങോട്ട് വരേണ്ടന്നും അമ്മയെ കൊന്നെന്നും പറഞ്ഞശേഷം ഓട്ടോയിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.  വീടിനു സമീപം തയ്യൽക്കട നടത്തിവരികയാണ് സുരേന്ദ്രൻപിള്ള. നേരത്തെ മൈലത്ത് കശുവണ്ടി ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന സരസ്വതിയമ്മയും ഇപ്പോൾ വീട്ടിൽ തയ്യൽജോലി ചെയ്‌തുവരികയായിരുന്നു.  ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സുരേന്ദ്രൻപിള്ളയെ കോടതി റിമാൻഡ്ചെയ്തു. സരസ്വതിയമ്മയുടെ സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: സനൽ, സുബിൻ. മരുമക്കൾ: അശ്വതി, സാന്ദ്ര.   Read on deshabhimani.com

Related News