നായിക്കാലിയിൽ റോഡ് ഉടൻ പുനർനിർമിക്കണം: എൽഡിഎഫ്
മട്ടന്നൂര്‍ മട്ടന്നൂര്‍-–-ഇരിക്കൂര്‍ റോഡില്‍ നായിക്കാലിയിൽ കനത്ത മഴയില്‍ റോഡ് പുഴയെടുത്ത പ്രദേശം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സംഘം സന്ദര്‍ശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നും കരാറുകാരന്‍ കൂടുതല്‍ തൊഴിലാളികളെവച്ച് പണി ആരംഭിക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു. നിര്‍മാണം ഉടൻ പുനരാരംഭിച്ചില്ലെങ്കില്‍ ഒരുപ്രദേശം ഒറ്റപ്പെടും. റോഡ് ഇടിഞ്ഞതിനെതുടര്‍ന്ന് ഒരുകുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ടി കൃഷ്ണന്‍, എന്‍ വി ചന്ദ്രബാബു, എം രതീഷ്, കെ പി രമേശന്‍, കെ പി അനില്‍കുമാര്‍, സന്തോഷ് മാവില, കെ വി ശ്രീജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായി. ബഹുജന കൂട്ടായ്മ 22ന് റോഡ് ഉടൻ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് 22ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മട്ടന്നൂരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ബദൽ റോഡിന് സ്ഥലമേറ്റെടുത്ത് വേഗത്തിൽ നിർമാണം പൂർത്തിയാക്കുക, പുഴഭിത്തി നിർമാണം പൂർത്തിയാക്കാതെ റോഡ് പ്രവൃത്തി നടത്തിയ കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം നടത്തുക, പ്രവൃത്തികളിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂട്ടായ്‌മ. മരുതായി റോഡില്‍ രാവിലെ 10ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്യും. സമാപനയോഗം കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തില്‍ പി പുരുഷോത്തമന്‍, എം രതീഷ്, കെ ഭാസ്കരന്‍, എം വിനോദ്, നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, കെ പി രമേശന്‍, കെ പി അനില്‍കുമാര്‍, സന്തോഷ് മാവില, കെ വി ശ്രീജേഷ് എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com