നടാൽ അടിപ്പാത ബസ്‌ പണിമുടക്ക്‌ തുടരുന്നു



 തോട്ടട നടാലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട്‌ ആക്‌ഷൻ കമ്മിറ്റിയും ബസ് ഓപ്പറേറ്റേഴ്സ് കോ–-ഓഡിനേഷൻ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല ബസ് സമരം രണ്ടാം ദിവസവും പൂർണം. ദേശീയപാത 66 പൂർത്തിയാകുന്നതോടെ തോട്ടടവഴി തലശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ സർവീസ് റോഡിൽ കയറുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതിന് പരിഹാരമായി അടിപ്പാത വേണമെന്നാണ്‌ ആവശ്യം.   സമരസമിതി ഭാരവാഹികൾ ദേശീയപാത പ്രോജക്ട്‌  ഓഫീസറുമായി  ചർച്ചനടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.  വെള്ളിയാഴ്‌ചമുതൽ താണയിലെ പ്രോജക്ട്‌  ഓഫീസിനുമുന്നിൽ  വിദ്യാർഥികളെയും  പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് അനിശ്ചിതകാല സത്യഗ്രഹം  തുടങ്ങും. കോഴിക്കോട്–- കണ്ണൂർ റൂട്ടിലെ സ്വകാര്യബസുകളെയും നടാലിൽ തടയാനാണ്‌  തീരുമാനം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുൻകൈയിൽ  സമരസമിതി, ബസ് ഓപ്പറേറ്റേഴ്സ് കോ–-ഓഡിനേഷൻ കമ്മിറ്റി, യൂണിയൻ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത്‌  ഉദ്യോഗസ്ഥരുമായി വ്യാഴാഴ്‌ച കലക്ടറേറ്റിൽ ചർച്ച നടക്കും. Read on deshabhimani.com

Related News