പഴയങ്ങാടിയിൽ നിരോധിത 
പ്ലാസ്റ്റിക് പിടിച്ചു



 പഴയങ്ങാടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടണ്ണിലേറെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചു. പഴയങ്ങാടിയിൽ പ്രവർത്തിക്കുന്ന കെ സി മുഹമ്മദ്‌ ഷെഫീഖിന്റെ  ഉടമസ്ഥതയിലുള്ള എസ്‌ ആർ ബ്രദേഴ്സ്  എന്ന സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് രണ്ടാം തവണയാണ്  സ്ഥാപനത്തിൽനിന്ന്‌ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്  പിടിച്ചത്. ടി എ അഫ്സലിന്റെ  ഉടമസ്ഥതയിലുള്ള മാസ്സ് ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിന്  10,000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി. ക്യാരി ബാഗുകൾ, പേപ്പർ കപ്പ്‌, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് ഗ്ലാസ്‌, തെർമോകോൾ പ്ലേറ്റ്, പേപ്പർ പ്ലേറ്റ്, ഗാർബേജ് ബാഗ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് സ്‌ക്വാഡ് പിടിച്ചത്. സ്‌ക്വാഡ് രണ്ട് ടീമായി തിരിഞ്ഞ്‌ ഒരേസമയം രണ്ട് സ്ഥാപനത്തിന്റെയും ഗോഡൗണിൽ പരിശോധിക്കുകയായിരുന്നു.  പിടിച്ചെടുത്ത വസ്തുക്കൾ മാടായി  പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് കൈമാറി. പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി പി  അഷ്‌റഫ്‌, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ടി വി  രഘുവരൻ, സ്‌ക്വാഡ് അംഗം അലൻ ബേബി, സി കെ  ദിബിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ നീതു രവി, ചന്തുക്കുട്ടി, അഫ്സൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Read on deshabhimani.com

Related News