ജില്ലയിൽ 44 ഡോക്ടർമാർകൂടി



 കാസർകോട്‌ ജില്ലയിൽ 44 അസിസ്‌റ്റന്റ്‌ സർജന്മാരെ കൂടി നിയമിച്ച്‌ സർക്കാർ ഉത്തരവായി. അടുത്തമാസം നാലിനകം ഇവർ ആശുപത്രികളിൽ ജോലിയിൽ പ്രവേശിക്കും. ആർദ്രം പദ്ധതിയിൽ ആശുപത്രികൾ മികച്ച നിലവാരത്തിലായെങ്കിലും രോഗികളുടെ തിരക്കിനനുസരിച്ച്‌ ഡോക്ടർമാർ ഇല്ലെന്ന പരാതി ജില്ലയിൽ കൂടുതലാണ്‌. ഇതുകൂടി പരിഗണിച്ചാണ്‌ സർക്കാർ ഇടപെടൽ. മറ്റുജില്ലക്കാർക്ക്‌ ദൂരദേശത്തുള്ള പ്രദേശമായതിനാൽ പിഎസ്‌സി നിയമനം നടത്തിയാലും ഡോക്ടർമാർ തുടരാത്ത അവസ്ഥയുണ്ട്‌.  എന്നാൽ കുറഞ്ഞത്‌ അഞ്ചുവർഷം നിയമിച്ച സ്ഥലത്ത്‌ ജോലിയിൽ തുടരണമെന്ന്‌ സർക്കാർ ഉത്തരവിലുണ്ട്‌. പറഞ്ഞ സമയത്ത്‌ ഡോക്ടർമാർ ജോയിൻ ചെയ്‌തില്ലെങ്കിൽ നോൺ ജോയിനിങ്‌ തസ്‌തികയായി പരിഗണിച്ച്‌ പിഎസ്‌സിക്ക്‌ ആ ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യും. ജില്ലയിലെ പിഎച്ച്‌സി, എഫ്‌എച്ച്‌സി, താലൂക്ക്‌ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ഈ ഡോക്ടർമാരെ നിയമിക്കും. അസി. സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ എന്നിവയായാണ്‌ നിയമനം.   Read on deshabhimani.com

Related News