ബലിതർപ്പണത്തിനൊരുങ്ങി കണ്ടിയൂർ ആറാട്ടുകടവ്‌

കണ്ടിയൂർ ആറാട്ടുകടവ് കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് നടന്ന മുന്നൊരുക്ക യോഗത്തിൽ 
എം എസ് അരുൺകുമാർ എംഎൽഎ സംസാരിക്കുന്നു


മാവേലിക്കര കർക്കടകവാവ്‌ ബലിതർപ്പണം നടക്കുന്ന കണ്ടിയൂർ ആറാട്ടുകടവിലെ മുന്നൊരുക്ക യോഗം ചേർന്നു. എം എസ് അരുൺകുമാർ എംഎൽഎ  അധ്യക്ഷനായി. ബലിതർപ്പണം നടത്തുന്ന അച്ചൻകോവിലാർ പ്രദേശത്ത് സുരക്ഷയ്‌ക്കായി  മണൽച്ചാക്കുകൾ നിരത്താനും ഇരുമ്പുവലകെട്ടി തിരിക്കാനും  തീരുമാനിച്ചു. ആറിൽ ആഴമുള്ളിടത്ത്‌ മുളകൾ നാട്ടി അപായസൂചനാ ബോർഡുകൾ സ്ഥാപിക്കും. വളണ്ടിയർമാരെയും ഏർപ്പെടുത്തു. ആറാട്ടുകടവിന് സമീപത്ത് അപകടാവസ്ഥയിലുളള വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റാനും എംഎൽഎ നിർദേശംനൽകി.  കണ്ടിയൂർ തെക്കേനടമുതൽ നടുവിലെ ആൽത്തറവരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യണം. നടുവിലെ ആൽത്തറമുതൽ ആറാട്ടുകടവുവരെ ഗതാഗതം അനുവദിക്കില്ല. കണ്ടിയൂർ ബൈപാസിലും കിഴക്കേനടയിലും ഗവ. യുപി സ്‌കൂൾ വളപ്പിലും കാറുകൾക്കും ഓട്ടോറിക്ഷകൾക്കും പാർക്കിങ്‌ സൗകര്യമുണ്ടാകും. വലിയ വാഹനങ്ങൾക്ക് കൊച്ചിക്കൽ മൈതാനത്ത് പാർക്ക് ചെയ്യാം. ഇരുചക്രവാഹനങ്ങൾ കണ്ടിയൂർ ബൈപാസ്‌വഴി തിരികെ പോകണം.      ആരോഗ്യവകുപ്പ് ആംബുലൻസ് അടക്കമുള്ളവ ഏർപ്പെടുത്തും. നഗരസഭയുടെ ആംബുലൻസും ഹെൽത്ത് സ്‌ക്വാഡും സജ്ജമായിരിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് നിർദേശിച്ചു. ബലിതർപ്പണശേഷം 24 മണിക്കൂറിനുള്ളിൽ എലിപ്പനി പ്രതിരോധ മരുന്നുകൾ കഴിക്കണം. ഇതിനായി പിഎച്ച്‌സികളുമായി ബന്ധപ്പെടാം. ബലിതർപ്പണത്തിനുള്ള സ്ഥലം, സ്‌ത്രീകൾക്ക് വസ്‌ത്രം മാറാനുള്ള സൗകര്യം, ലൈറ്റ്, പന്തൽ എന്നിവ ദേവസ്വംബോർഡ് ക്രമീകരിക്കും.  വൈദ്യുതി നിലയ്‌ക്കാതിരിക്കാൻ സംവിധാനമുണ്ടാകും. നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, കൗൺസിലർ കെ ഗോപൻ, തഹസീൽദാർ പി ഷിബു, ഡെപ്യൂട്ടി തസിൽദാർ സുരേഷ്ബാബു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷ്, എസ്‌ഐ എ ഇ സിയാദ്, കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്‌ടർ സി വിജയക്കുട്ടൻ, അഗ്‌നി രക്ഷാസേന സ്‌റ്റേഷൻ ഓഫീസർ സി പി ജോസ്, പൊതുമരാമത്തുവകുപ്പ് അസി. എൻജിനിയർ ബി അനീഷ്, ജല അതോറിറ്റി അസി. എൻജിനിയർ വി ജെ നിഖിൽ, എഎംവിഐ സജു പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News