പ്രാഥമികജോലി തുടങ്ങി

ജില്ലാകോടതിപ്പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി 
മണ്ണ് പരിശോധനയ്ക്കായുള്ള ജോലികൾ നടത്തുന്നു


ആലപ്പുഴ ജില്ലാകോടതിപ്പാലം  പുനർനിർമാണത്തിന്റെ പ്രാരംഭജോലികൾക്ക് തുടക്കമായി. പൈലിങ്ങിനുവേണ്ടിയുള്ള ‘കൺഫർമേറ്ററി ബോറിങ്ങിന്‌’ തിങ്കളാഴ്‌ച ആരംഭിച്ചു. രണ്ട്‌ വർഷം മുമ്പ്‌ മണ്ണുപരിശോധന നടത്തിയിരുന്നെങ്കിലും തൂണുകളുടെ എണ്ണം വർധിപ്പിക്കേണ്ടിവന്നതിനാണ്‌ ഇത്‌ നടത്തുന്നത്‌. 168 തൂണാണ് സ്ഥാപിക്കേണ്ടത്. ഓരോന്നും എത്ര ആഴത്തിൽ നിർമിക്കണമെന്ന്‌ നിർണയിക്കുന്നതിനുള്ള പരിശോധനയാണ്‌ "കൺഫർമേറ്ററി ബോറിങ്‌’ . പൂർത്തിയാകാൻ 45 ദിവസമെങ്കിലും എടുക്കും.  തുടർന്നായിരിക്കും പൈലിങ്‌.  മൂന്നുനിലകളിലായി വൃത്താകൃതിയിലാണ് ജില്ലാകോടതിപ്പാലം പുതുതായി നിർമിക്കുന്നത്‌. പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകും. പാലത്തിലൂടെ തടസമില്ലാതെ നാലുദിക്കിൽനിന്നും വാഹനങ്ങൾക്ക്‌ പോകാനാകും. കിഫ്ബി അനുവദിച്ച 120.54 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം.  പൊലീസ് ഔട്ട്‌പോസ്‌റ്റിന് കിഴക്കുഭാഗത്തായി  ബിവിഎസ് റോഡ് നിർമാണം ഉടനെ ആരംഭിക്കും.  ബോട്ട്ജെട്ടി താൽക്കാലികമായി കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിന്‌ കിഴക്കുള്ള മാതാജെട്ടിയിലേക്ക് മാറ്റിസ്ഥാപിക്കും. പൊലീസ്‌ ഔട്ട്‌പോസ്‌റ്റും മാറ്റും. ശവക്കോട്ട പാലത്തിനും കൊമ്മാടി പാലത്തിനുമൊപ്പം ജില്ലാകോടതിപാലവും പൂർത്തിയാകേണ്ടതായിരുന്നു. കടമുറികൾ ഒഴിപ്പിക്കുന്നതിന്റെ പേരിൽ ചിലർ കോടതിയെ സമീപിച്ചതിനാലാണ് നിർമാണം വൈകിയത്‌. Read on deshabhimani.com

Related News