അറിവിന്‍ വിളക്കായി അറുപതാണ്ട്

മാവേലിക്കര ബിഷപ് മൂർ കോളേജ്


മാവേലിക്കര അറിവിന്റെ അണയാത്ത വിളക്കായി മാവേലിക്കര ബിഷപ് മൂര്‍ കോളേജ് മാറിയിട്ട് അറുപതാണ്ട്. സിഎസ്‌ഐ മധ്യകേരള മഹായിടവക 1964ലാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജ് ആരംഭിക്കുന്നത്. കല്ലുമലയില്‍ മൂന്ന്‌ താല്‍ക്കാലിക ഷെഡുകളില്‍ 469 വിദ്യാര്‍ഥികളും 19 അധ്യാപകരുമായി തുടങ്ങിയ കോളേജ്, 2024 ല്‍ എന്‍ഐആര്‍എഫ് റാങ്കിങ് പട്ടിക പ്രകാരം ഇന്ത്യയിലെ മികച്ച കോളേജുകളില്‍ 62-ാം സ്ഥാനം നേടുന്നതിലേക്ക് വളർന്നു. സംസ്ഥാനത്ത് ഗ്രാമപ്രദേശത്തുനിന്ന് എന്‍ഐആര്‍എഫ് പട്ടികയുടെ ആദ്യ നൂറുറാങ്കുകളില്‍ ഇടം പിടിച്ച ഏക കോളേജും ബിഷപ് മൂറാണ്.   റവ. പ്രൊഫ. കെ സി മാത്യുവായിരുന്നു സ്ഥാപക പ്രിന്‍സിപ്പല്‍. തുടര്‍ന്ന് 25 വര്‍ഷം കോളേജിനെ മുന്നില്‍ നിന്നു നയിച്ച് കേരളത്തിലെ മികച്ച സ്ഥാപനമാക്കി മാറ്റിയതും അദ്ദേഹമാണ്. വിവിധ ഘട്ടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരുടെ പിന്തണയുണ്ടായി. ക്ലാസ് മുറികള്‍ക്കൊപ്പം വിശാലമായ ലൈബ്രറിയും ആദ്യകാലം മുതല്‍ ഇവിടെയുണ്ട്. മന്ത്രി സജി ചെറിയാന്‍, സുപ്രീം കോടതി ജസ്റ്റിസ് സി ടി രവികുമാര്‍, ഐഎഎസ് ഓഫീസര്‍മാരായ ഷീല തോമസ്, സിജി തോമസ്, രാമചന്ദ്രക്കുറുപ്പ്, എംഎല്‍എമാരായ എം എസ് അരുണ്‍കുമാര്‍, പ്രമോദ് നാരായണന്‍, മുന്‍ എംഎല്‍എമാരായ ആര്‍ രാജേഷ്, എം മുരളി എന്നിവരടക്കം നിരവധി പ്രമുഖര്‍ ഈ കലാലയത്തിന്റെ സംഭാവനയാണ്.   എന്‍ഐആര്‍എഫ് റാങ്കു പട്ടികയില്‍ ആറുതവണയും കോളേജ് ഇടം നേടി. ഈ പട്ടികയില്‍ ജില്ലയിലെ ഏക കോളേജും സംസ്ഥാന സര്‍ക്കാരിന്റെ സാക് അംഗീകാരം നേടിയ ആദ്യ കോളേജുമാണ്. നാലാമത്തെ അക്രഡിറ്റേഷനില്‍ എപ്ലസ് നേടി. കേന്ദ്ര സർക്കാരിന്റെ എആര്‍ഐഐഎ റാങ്കിങ്ങില്‍ 2021 ല്‍ പെര്‍ഫോമന്‍സ് ബാന്‍ഡില്‍ ഇടം നേടി.   2022 ലെ രണ്ടാമത്തെ മികച്ച ജൈവവൈവിധ്യ കോളേജ് അവാര്‍ഡ്, 2023-ലെ ജില്ലാ ഗ്രീന്‍ ചാമ്പ്യന്‍സ് അവാര്‍ഡ്  തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. രണ്ട് അംഗീകൃത ഗവേഷണ കേന്ദ്രങ്ങള്‍, 11 ബിരുദ കോഴ്‌സുകള്‍, അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ എന്നിവ നിലവിലുണ്ട്. പുതിയ ബിരുദ ഫലപ്രഖ്യാപനത്തില്‍ സര്‍വകലാശാല തലത്തില്‍ എട്ടു സ്ഥാനങ്ങള്‍ നേടി. പുറമേ കലോത്സവങ്ങളിലും കായിക രംഗത്തും മികച്ച നേട്ടങ്ങള്‍. Read on deshabhimani.com

Related News