ജില്ലാ കൃഷിത്തോട്ടത്തിൽ ഓണവിപണി തകൃതി

തഴക്കര ജില്ലാ കൃഷിത്തോട്ടത്തിൽ വിളവെടുത്ത പച്ചക്കറികളുമായി തൊഴിലാളികൾ


 മാവേലിക്കര സമീപവർഷങ്ങളിലെ ഏറ്റവും വലിയ ഓണക്കാല വിളവെടുപ്പിൽ ജില്ലാ കൃഷിത്തോട്ടം. പതിവിലും നേരത്തേ വിളവെടുപ്പാരംഭിച്ചു. വിൽപ്പനയും തുടങ്ങി. 11 മുതൽ 14 വരെ കൃഷിത്തോട്ടത്തിൽ നടക്കുന്ന ഓണവിപണിയിൽനിന്ന്‌ മാത്രം അഞ്ചുലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി തോട്ടം കൃഷി ഓഫീസർ ഹൃദ്യ വി രജീന്ദ്രൻ പറഞ്ഞു. നിലവിലുള്ള വിറ്റുവരവിന് പുറമേയാണിത്.  ഏത്തവാഴ, അമരപ്പയർ, പയർ, വെണ്ട, പാവൽ, പടവലം, കോവൽ, പച്ചമുളക്, തക്കാളി, വഴുതന, മത്തൻ, തടിയൻ, ലോക്കി, വെള്ളരി, കപ്പ, ചേന തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇത്തവണ ധാരാളമായുണ്ട്‌. നാല്‌ ഹെക്‌ടറിലായി 10,000 ഏത്തവാഴയാണ് ഇത്തവണ കൃഷിയിറക്കിയത്.  കൃഷിക്കാരിൽനിന്നും ഹോർട്ടികോർപ്പിൽനിന്നും എടുക്കുന്ന ഉൽപ്പന്നങ്ങളും വിപണിയിലുണ്ടാകും.  2023ൽ രണ്ട്‌ ദിവസം മാത്രം നടന്ന വിൽപ്പനയിൽ ഒന്നരലക്ഷം രൂപയുടെ വിറ്റുവരവുമാത്രമാണ് നടന്നത്. കോവിഡിനുശേഷം 2022ൽ മൂന്നരലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.  95.5 ഏക്കറുള്ള തോട്ടത്തിൽ ഇത്തവണ 50.5 ഏക്കറിലും കൃഷിയിറക്കി. അടുത്ത വർഷം കൂടുതൽ പച്ചക്കറിയും വാഴയും കൃഷിചെയ്യാനാണ്‌ പദ്ധതി. കൃഷിത്തോട്ടത്തിലെ പഞ്ഞിയും പാഴ്‌മരവും നീക്കി കൂടുതൽ ഭൂമി കൃഷിയോഗ്യമാക്കാനും ലക്ഷ്യമിടുന്നു. Read on deshabhimani.com

Related News