പുഞ്ചവയലൊരുങ്ങുന്നു

കതിരണിയിക്കാൻ... ആലപ്പുഴ മങ്കൊമ്പ് മേച്ചേരി വാക്ക പാടത്ത് പുഞ്ചകൃഷി വിതയ്ക്ക് മുമ്പായി ചാല് മുറിച്ച് പാടമൊരുക്കുന്ന കർഷകൻ മാത്യു ഔസേപ്പ് ഫോട്ടോ: കെ എസ് ആനന്ദ്


 ആലപ്പുഴ പുഞ്ചകൃഷി തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. പാടശേഖരങ്ങളിൽ പമ്പിങ്‌ ജോലികൾ പൂർത്തിയാക്കി വിതച്ചുതുടങ്ങി. മാർച്ച്‌, എപ്രിൽ, മാസങ്ങളിൽ വിളവെടുക്കുന്ന രീതിയിൽ ഇക്കുറി 29,691  ഹെക്‌ടറിലാണ് പുഞ്ചകൃഷി. വിത്തുവിതരണവും വേഗത്തിലാണ്‌.    ഏക്കറിന്‌ 40 കിലോവരെ വിത്ത്‌ ആവശ്യമാണ്‌. ഉമ നെൽവിത്താണ്‌ ഭൂരിഭാഗം കർഷകരും വിതയ്‌ക്കുന്നത്. 120 മുതൽ 130 ദിവസത്തിനുള്ളിൽ മികച്ച വിളവ്‌ നൽകുമെന്നതും ഉയർന്ന പ്രതിരോധശേഷിയുമാണ്‌ ഈ വിത്തിനെ ജനപ്രിയമാക്കിയത്‌. ജ്യോതി ഇനവും മങ്കൊമ്പ്‌ നെല്ല്‌ ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പൗർണമി വിത്തും മറ്റ്‌ ഏജൻസികളിൽനിന്ന്‌ മനുരത്‌നയും വിതയ്‌ക്കുന്നുണ്ട്‌. 1583.654 ടൺ "ഉമ' -വിത്ത്‌ ലഭ്യമാക്കാൻ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. കിട്ടിയ വിത്ത്‌ കർഷകർക്ക്‌ നൽകിത്തുടങ്ങി.      നാഷണൽ സീഡ്സ് കോർപറേഷനിൽനിന്ന്‌ -146.11 ടൺ "ജ്യോതി'യും മറ്റ്‌ ഏജൻസികളിൽനിന്നായി 25.6 ടൺ മനുരത്നയും ആവശ്യപ്പെട്ടിട്ടുണ്ട്‌. 294 ടൺ മനുരത്ന കാർഷിക സർവകലാശാലയോട്‌ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. പകരം പൗർണമി വിത്ത്‌ നൽകാമെന്ന്‌  അറിയിച്ചിട്ടുണ്ട്‌. 2015ൽ വികസിപ്പിച്ച പൗർണമി കഴിഞ്ഞ വർഷം മുതൽ 2000 വരെ ഏക്കർ കൃഷി ചെയ്യുന്നുണ്ട്‌. 120 ദിവസംകൊണ്ട്‌ വിളവെടുക്കാവുന്ന ഈ വിത്തിന്‌ രോഗപ്രതിരോധശേഷിയും ഉൽപ്പാദനക്ഷമതയും കൂടുതലുണ്ട്‌. ഹെക്‌ടറിന് 7.5 ടൺവരെ വിളവും ലഭിക്കും.     രണ്ടാം കൃഷി പൂർത്തിയായ പാടശേഖരങ്ങളിലും പുഞ്ചകൃഷി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞതവണ 8856 ഹെക്‌ടറിലായിരുന്നു രണ്ടാം കൃഷി. ഇതിൽ 448 ഹെക്‌ടറിൽ കൊയ്‌ത്തുകഴിഞ്ഞു. ഇതുവരെ 1107.84 മെട്രിക് ടൺ നെല്ല്‌ സംഭരിച്ചു. Read on deshabhimani.com

Related News