കൃഷിക്കൊപ്പം കളമശേരി ; 1300 ഏക്കർ തരിശ്‌ ഭൂമി കൃഷിയിടമാക്കി



കൊച്ചി ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയിലൂടെ 1300 ഏക്കർ തരിശിടങ്ങളിൽ കൃഷിയിറക്കിയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഇതിൽ 800 ഏക്കർ നെൽക്കൃഷിയാണ്‌. ശേഷിക്കുന്നത്‌ പച്ചക്കറി, കൂവ, കൂൺ തുടങ്ങിയവയും. വിവിധ വകുപ്പുകളെ വിജയകരമായി ഏകോപിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കിയത്‌. മുഴുവൻ വാർഡുകളുടെയും ജലവിഭവ ഭൂപടവും തയ്യാറാക്കി. കേരളത്തിൽ ആദ്യമായാണിത്‌. ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ സുഗമ നീരൊഴുക്ക്‌ ഉറപ്പാക്കാൻ 327 കോടി രൂപയുടെ പദ്ധതിക്ക്‌ രൂപംനൽകി. 18 കോടിയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 41 കോടിയുടെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട്‌ പദ്ധതികൾ  ആരംഭിക്കുകയാണ്‌. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധനയ്‌ക്കായി നബാർഡുമായി സഹകരിച്ചു. അതിന്റെ ഭാഗമായി കൂൺ, കൂവ, കപ്പ, കായ എന്നിവയുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കി. ആലങ്ങാട്‌ ശർക്കര പുറത്തിറക്കി. 159 സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചു. കൊങ്ങോർപ്പിള്ളിയിൽ വെയർഹൗസ്‌, കരുമാല്ലൂരിൽ നഴ്‌സറി, കടുങ്ങല്ലൂർ ബാങ്കിന്റെ നേതൃത്വത്തിൽ സസ്യങ്ങൾക്കായി ആശുപത്രി തുടങ്ങിയവയും ആരംഭിക്കുകയാണ്‌. വലിയൊരു വിഭാഗത്തെ കൃഷിയിലേക്ക്‌ ആകർഷിക്കാൻ പദ്ധതിക്കായി. വീട്ടമ്മമാർക്ക്‌ നല്ല വരുമാനവും ഉറപ്പാക്കാനായി. കക്ഷി, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിക്കുന്നുണ്ട്‌.  കാർഷികമേഖലയിൽ ജനകീയ മുന്നേറ്റവും മാറ്റവും സൃഷ്ടിക്കാൻ കൃഷിക്കൊപ്പം കളമശേരിക്കായി–- മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News