പറവൂരിൽ സതീശൻപക്ഷത്ത് പോര് 
രൂക്ഷം; ബാങ്ക് പ്രസിഡന്റ് രാജിവച്ചു



പറവൂർ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലത്തില്‍ കോൺഗ്രസിൽ ഗ്രൂപ്പുപോര് രൂക്ഷം. ഇഷ്ടക്കാരെ സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനുള്ള സതീശന്റെ നീക്കങ്ങൾക്ക് സ്വന്തം പക്ഷത്തുനിന്നുതന്നെ തിരിച്ചടി. താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എ ഡി ദിലീപ് കുമാർ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. നേരത്തേ എ ഗ്രൂപ്പുകാരനായിരുന്ന ദിലീപ് കുമാർ ആറുവർഷംമുമ്പാണ് സതീശന്റെ ചേരിയിലേക്ക് കളംമാറിയത്. പ്രത്യുപകാരമായി ആറുവർഷംമുമ്പ് ബാങ്ക് പ്രസിഡന്റ് സ്ഥാനം നൽകി. എന്നാൽ, ഒരുവർഷംമുമ്പ് നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ അടുത്തിടെ സതീശൻപക്ഷത്തേക്ക് ചേക്കേറിയ ഡിസിസി അംഗം കെ വി പോളിനെ പ്രസിഡന്റാക്കാന്‍ സതീശന്‍ കരുനീക്കിയെങ്കിലും എതിർപ്പുകൾമൂലം നടക്കാതെപോയി. ദിലീപ് കുമാർ വീണ്ടും പ്രസിഡന്റായെങ്കിലും ബാങ്കിന്റെ നിയന്ത്രണം ഭരണസമിതിയിലുള്ള സംസ്ഥാന കാർഷിക ബാങ്ക് അംഗം ടി എ നവാസിന്റെ കൈയിലായി. നവാസും പോളും ചേർന്നാണ് ഇപ്പോൾ ബാങ്ക്‌ നിയന്ത്രിക്കുന്നത്. പ്രസിഡന്റായ തന്നോട് ആലോചിക്കാതെ ഇവർ നടത്തുന്ന പ്രവർത്തനത്തില്‍ ദിലീപ് കുമാർ അസ്വസ്ഥനായിരുന്നു. സതീശനെ ഇക്കാര്യം അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന ആക്ഷേപവും ദിലീപ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അധികാരവടംവലി രൂക്ഷമായതോടെ മൂന്നുമാസംമുമ്പ് ദിലീപ് കുമാറിനെ മാറ്റി പോളിനെ പ്രസിഡന്റാക്കാൻ ശ്രമിച്ച സതീശന്റെ നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തകര്‍തന്നെ പ്രതിഷേധിച്ചു. ആലങ്ങാട് സാധുജനസംഘം സാമ്പത്തികക്രമക്കേടിൽ പ്രതിയായ കെ വി പോളിനെ പ്രസിഡന്റാക്കുന്നതിനെതിരെ സതീശന്റെ ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ദിലീപ് കുമാർ രാജിവച്ചതോടെ സതീശന്റെ നോമിനിയായ കെ വി പോൾ പ്രസിഡന്റാകാനുള്ള സാധ്യത തെളിഞ്ഞു. ഇതോടെ കോൺഗ്രസിലെ ഭിന്നത വരുംദിവസങ്ങളിൽ ശക്തമാകും. Read on deshabhimani.com

Related News