ഓണാവേശത്തിൽ തൃപ്പൂണിത്തുറ



തൃപ്പൂണിത്തുറ ഓണനാളുകൾ അടുത്തതോടെ രാജനഗരിയിലെ ഇടവഴികളടക്കം തിരക്കിൽ മുങ്ങി. സ്റ്റാച്യു ജങ്ഷനിൽ നാനാവിധ കച്ചവടമാണ് അരങ്ങുതകർക്കുന്നത്. പൂക്കച്ചവടക്കാരും ഓണത്തപ്പനെ വിൽക്കുന്നവരും ഏറ്റവും അധികം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളിയാഴ്‌ച അവസാന പ്രവൃത്തിദിനമായിരുന്നതുകൊണ്ടുതന്നെ ഓണാഘോഷത്തിനായി പൂ വാങ്ങിക്കാനെത്തിയവർ പതിവിലും അധികമായിരുന്നു. നാലരയടി ഉയരമുള്ള അരിക്കൊമ്പൻ ഓണത്തപ്പന്മാരുടെ വിപണി ഇത്തവണ വേറിട്ട കാഴ്ചയാണ്. കൂടാതെ രണ്ടരയടി പൊക്കത്തിൽ ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങിയ ഓണത്തപ്പന്മാരും വിപണിയിലുണ്ട്. മൂവാറ്റുപുഴ ബഥനിപ്പടി കോളാതുരുത്ത് കുണ്ടുവേലിൽ രാജപ്പന്റെ മകൻ അഖിലാണ് വ്യത്യസ്ത ഓണത്തപ്പന്മാരെ വിപണിയിലിറക്കിയത്. നാലടി ഉയരമുള്ള മാവേലി, വള്ളത്തിലെത്തുന്ന മാവേലി, കൂടാതെ പതിവുകാഴ്ചകളിൽനിന്ന് വ്യത്യസ്തമായി പൈജാമയിട്ട മാവേലിയും മുണ്ടുടുത്ത മുത്തിയമ്മയും അഖിലിന്റെ ശേഖരത്തിലുണ്ട്. അരിക്കൊമ്പൻ 2.0യ്ക്ക് 2500 രൂപയാണ് വില. കഥകളിയും കാവടിയും ഓണപ്പൂക്കളവും ആലേഖനംചെയ്ത് ഒറ്റയാനായി നിൽക്കുന്ന അരിക്കൊമ്പന്റെ കൂടെയുള്ള ചക്കക്കൊമ്പനും പടയപ്പയ്ക്കും 1500 രൂപ വിലയുണ്ട്. സാധാരണ വലിപ്പത്തിലുള്ളവയ്‌ക്ക് 200 മുതലാണ് വില. Read on deshabhimani.com

Related News