പൈനാപ്പിൾമുതൽ ഓട്‌സ്‌ വരെ 
പായസമധുരം ; ഡിമാൻഡ്‌ പാലടയ്‌ക്ക്‌



കൊച്ചി ഓണദിനങ്ങളിൽ മധുരം നിറച്ച്‌ നഗരത്തിൽ നിറയെ പായസക്കടകൾ. വീടുകളിൽ സദ്യ ഒരുക്കുന്നവരും പായസംമാത്രം രുചിക്കാനെത്തുന്നവരും ഇവിടേക്ക്‌ വരുന്നു. എറണാകുളം കരയോഗം, കാറ്ററിങ്‌ യൂണിറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പായസത്തിനായി പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്‌. കെടിഡിസിയും മറൈൻ ഡ്രൈവിൽ പായസം കൗണ്ടർ തുറന്നിട്ടുണ്ട്‌. തിരുവോണദിവസം ഉച്ചവരെ ഇവിടെനിന്ന്‌ പായസം ലഭിക്കും. പാലടയ്‌ക്കാണ്‌ ആവശ്യക്കാർ കൂടുതൽ. പരിപ്പ്‌, ഗോതമ്പ്‌, പഴം, അടപ്രഥമൻ എന്നിങ്ങനെ ശർക്കരപ്പായസങ്ങൾക്കൊപ്പം സേമിയ, പാലട പാൽപ്പായസങ്ങളും സുലഭമാണ്‌. മുളയരി, കരിക്ക്‌, പഴം പായസങ്ങളും കെടിഡിസി കൗണ്ടറിൽ വിൽക്കുന്നുണ്ട്‌. വ്യത്യസ്‌തമാക്കാനായി പൈനാപ്പിൾ, ഓട്‌സ്‌, ചക്ക, അവിൽ പായസങ്ങളും ചില കടകളിൽ ലഭ്യമാണ്‌. അരലിറ്റർമുതൽ അഞ്ചുലിറ്റർവരെയുള്ള കണ്ടെയ്‌നറുകളിലാണ്‌ പായസം വിൽപ്പന. ലിറ്ററിന്‌ 300 മുതൽ 400 രൂപവരെയാണ്‌ വില. തിരുവോണനാളിൽ എറണാകുളം കരയോഗത്തിന്‌ 2500 ലിറ്റർ പാലടപ്പായസത്തിനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. തിരക്കുമൂലം പല കടകളിലും മുൻകൂർ ബുക്കിങ് അവസാനിപ്പിച്ചു. ഓൺലൈനിലും പായസത്തിന്‌ നല്ല ഡിമാൻഡാണ്‌. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ സ്‌റ്റോറുകളിലും വിവിധ പായസങ്ങൾ ലഭ്യമാണ്‌. Read on deshabhimani.com

Related News