അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്‌ സഫലം; കുഞ്ഞമ്മ ഇനി ഭൂ ഉടമ



പെരുമ്പാവൂർ അരനൂറ്റാണ്ടിലേറെ ജീവിച്ച മണ്ണിന്‌ ഉടമയായി പട്ടയം ഏറ്റുവാങ്ങുമ്പോൾ കുന്നത്തുനാട് പിണർമുണ്ട തടിയൻകുടിവീട്ടിൽ കുഞ്ഞമ്മയ്ക്ക്‌ അഭിമാനവും ഒപ്പം അളവറ്റ സന്തോഷവും. കുന്നത്തുനാട് താലൂക്കിന്റെ പട്ടയ അസംബ്ലിയിലാണ് കുഞ്ഞമ്മയ്‌ക്കും മകൾ ബിന്ദുവിനും മിച്ചഭൂമി പട്ടയം ലഭിച്ചത്‌. അരനൂറ്റാണ്ടിലേറെയായി കിടന്ന മണ്ണ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കുടുംബം. കുഞ്ഞമ്മയുടെ ഭർത്താവ് പള്ളിയാൻ 13.30 സെന്റ് സ്ഥലത്തിനുവേണ്ടി നൽകിയ അപേക്ഷയിൽ പട്ടയം അനുവദിച്ചെങ്കിലും അത്‌ വാങ്ങുംമുമ്പ്‌ മരിച്ചു. ബന്ധുക്കൾക്ക് പട്ടയം ലഭിക്കാനുള്ള നൂലാമാലകൾ അഴിഞ്ഞതോടെയാണ്‌ സ്വന്തം ഭൂമി യാഥാർഥ്യമായത്‌. പി വി ശ്രീനിജിനിൽനിന്നാണ്‌ കുഞ്ഞമ്മയും ബിന്ദുവും പട്ടയം ഏറ്റുവാങ്ങിയത്‌. പെരിയാർ വാലി ഇറിഗേഷൻ, റോഡ്, തോട്, പഞ്ചായത്തിന് ആവശ്യമില്ലാത്ത സ്ഥലങ്ങൾ എന്നിവ റവന്യു പുറമ്പോക്കിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. തഹസിൽദാർ ജെ താജുദീൻ അധ്യക്ഷനായി. Read on deshabhimani.com

Related News