കൊച്ചിൻ കോളേജിൽ എസ്എഫ്ഐ 
പ്രവർത്തകരെ കെഎസ്‌യുക്കാര്‍ ആക്രമിച്ചു

കൊച്ചിൻ കോളേജിൽ കെഎസ്‍യുക്കാരുടെ ആക്രമണത്തിനിരയായ 
എസ്എഫ്ഐ പ്രവർത്തകന്‍ അര്‍ജുന്‍ ആശുപത്രിയില്‍


മട്ടാഞ്ചേരി കൊച്ചിൻ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ കെഎസ്‌യു ആക്രമണം. എസ്എഫ്ഐ പ്രവർത്തകരായ അർജുൻ, ശബരീഷ്, നിഖിൽ, അൻസാരി, അലിയാർ എന്നീ വിദ്യാർഥികൾക്കുനേരെയാണ് ആക്രമണമുണ്ടായത്‌. ഇവരെ കരുവേലിപ്പടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുപിന്നാലെ കെഎസ്‌യു പ്രവർത്തകൻ നാഫീദ്, റിസ്വാൻ, അസി, യാസീൻ, റാംസി, നിഹാൽ, അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽക്കയറി വീണ്ടും ആക്രമിച്ചു. ഗുരുതരപരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക്‌ മാറ്റി. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം കെഎസ്‌യു പ്രവർത്തകർ കഴിഞ്ഞദിവസങ്ങളിൽ എസ്‌എഫ്‌ഐയുടെ കൊടിതോരണങ്ങളും പ്രചാരണസാമഗ്രികളും നശിപ്പിക്കുകയും പ്രകോപനംസൃഷ്ടിച്ച് ക്യാമ്പസിൽ സംഘർഷമുണ്ടാക്കുകയും ചെയ്തിരുന്നു. യൂണിയൻ ഓഫീസിലുണ്ടായിരുന്ന എസ്എഫ്ഐയുടെ പ്രചാരണവസ്തുക്കൾ അടിച്ചുതകർക്കുകയും ക്യാമ്പസിനുമുന്നിൽ കൊടികെട്ടാൻവന്ന പ്രവർത്തകരെ കൈയേറ്റം ചെയ്യുകയുംചെയ്തു. ഇത്‌ ചോദ്യംചെയ്ത എസ്‌എഫ്‌ഐ പ്രവർത്തകരെ കെഎസ്‌യുക്കാർ മർദിക്കുകയായിരുന്നു. മധ്യസ്ഥചർച്ചയ്ക്ക്‌ എത്തിയ സിപിഐ എം ഏരിയ സെക്രട്ടറി കെ എം റിയാദിനുനേരെയും കൈയേറ്റശ്രമമുണ്ടായി. സംഭവത്തിൽ എസ്‌എഫ്‌ഐ മട്ടാഞ്ചേരി, തോപ്പുംപടി പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്‌. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുത്തിട്ടില്ല. നേരത്തേ ഡിവിഷൻ കൗൺസിലർ എം ഹബീബുള്ളയ്ക്കുനേരെയും കോൺഗ്രസ്‌ നേതാക്കൾ ആക്രമണം നടത്തിയിരുന്നു. Read on deshabhimani.com

Related News