ഐടി മേഖലയിലെ സ്‌ത്രീചൂഷണം 
അവസാനിപ്പിക്കണം: വനിതാ കമീഷൻ



കൊച്ചി ഭർത്താവിന്റെ വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും യുവതികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വിവാഹസമയത്ത് പെൺകുട്ടിക്ക് ആഭരണങ്ങളും പണവും നൽകുകയാണെങ്കിൽ അത് നിയമപരമായി വേണമെന്നും എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ അദാലത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെ സതീദേവി പറഞ്ഞു. ഐടി മേഖലയിൽ സ്‌ത്രീകൾക്കുനേരെ ചൂഷണം നടക്കുന്നു. കാരണം കാണിക്കാതെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നുണ്ട്. സ്ത്രീകളെ ഓൺലൈനിലൂടെ അധിക്ഷേപിക്കുന്നതായി ധാരാളം പരാതികളുണ്ട്. ആഗസ്‌തുമുതൽ കമീഷൻ വിവിധ ക്യാമ്പയിനുകൾ ആരംഭിക്കും. പോഷ് ആക്ടുമായി ബന്ധപ്പെട്ട് സെമിനാറുകൾ സംഘടിപ്പിക്കും. വിവാഹപൂർവ കൗൺസലിങ്‌ നൽകും. കലാലയജ്യോതി, വിദ്യാഥിനികളുമായി മുഖാമുഖം എന്നിവയും നടത്തും. കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ പരാതികൾ തീർപ്പാക്കി. അദാലത്തിന്റെ രണ്ടാംദിവസം 101 പരാതികൾ പരിഗണിച്ചതിൽ 38 എണ്ണം തീർപ്പാക്കി. നാലു പരാതികൾ ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റിക്കും രണ്ടു പരാതികൾ റിപ്പോർട്ടിനായും രണ്ടു പരാതികൾ കൗൺസലിങ്ങിനും അയച്ചു. Read on deshabhimani.com

Related News