മലിനീകരണം: പൂട്ടുവീണത്‌ എല്ലുപൊടി കമ്പനികൾക്ക്‌



ആലുവ എടയാർ വ്യവസായമേഖലയിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനും ബയോ ഫിൽറ്റർ സ്ഥാപിക്കാത്തതിനും പൂട്ടുവീണത്‌ നാല്‌ എല്ലുപൊടി നിർമാണ കമ്പനികൾക്ക്‌. യോമാൻ ബോൺ ആൻഡ് അലൈഡ് ഇൻഡസ്ട്രീസ്, നെൽക്കതിർ ബോൺ ഇൻഡസ്ട്രീസ്, നാഷണൽ ഇൻഡസ്ട്രീസ്, ബയോകോൺ ഓർഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) പൂട്ടിച്ചത്. വായുമലിനീകരണം നിയന്ത്രിക്കണമെന്ന്‌ ആവശ്യപ്പെട്ട് എടയാർ വ്യവസായമേഖലയിൽ ഇത്തരത്തിലുള്ള 20 കമ്പനികൾക്ക് പിസിബി പലതവണ നോട്ടീസ് നൽകിയിരുന്നു. സമീപത്തെ മുപ്പത്തടം, എരമം, പാനായിക്കുളം പ്രദേശങ്ങളിലെല്ലാം രാത്രി വീടുകളിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്തതരത്തിൽ പുകയും ദുർഗന്ധവുമുണ്ട്‌. പരിസ്ഥിതിപ്രവർത്തകരും നാട്ടുകാരും നിരന്തരം പരാതിപ്പെട്ടിരുന്നു. പിസിബി ആവശ്യപ്പെട്ടെങ്കിലും പല കമ്പനികളും ബയോഫിൽറ്റർ ഉൾപ്പെടെ സ്ഥാപിച്ചിട്ടില്ലെന്നു പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. പിസിബി മാനദണ്ഡം അനുസരിച്ചുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കിയാൽ ഉടമകള്‍ ആവശ്യപ്പെടുന്നമുറയ്ക്ക് പരിശോധന നടത്തി പ്രവര്‍ത്തനം വീണ്ടും തുടങ്ങാനുള്ള അനുമതി നല്‍കുമെന്നും അധികാരികൾ അറിയിച്ചു.   Read on deshabhimani.com

Related News